നേരിയ തോതിൽ ഉയർന്നു തുടങ്ങിയപ്പോഴേക്കും ഏലക്കായയുടെ വില ഇടിഞ്ഞു തുടങ്ങി
അനുകൂലമായ കാലാവസ്ഥയിൽ ഉത്പാദനം നേരിയ തോതിൽ ഉയർന്നു തുടങ്ങിയപ്പോഴേക്കും ഏലക്കായയുടെ വില ഇടിഞ്ഞു തുടങ്ങി. ജൂൺ, ജൂലൈ മാസങ്ങളിൽ ഉയർന്നു നിന്ന ഏലം വിലയാണ് രണ്ടാഴ്ചയായി ഇടിവ് തുടരുന്നത്.
3500 രൂപയോളം ഉയർന്ന വിലയും 2700 രൂപയ്ക്ക് മുകളിൽ ശരാശരി വിലയും ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 2300 രൂപയാണ് ശരാശരി വില ലഭിക്കുന്നത്.
വെള്ളിയാഴ്ച ആർഎൻഎസ് സ്‌പൈസസ് നടത്തിയ ഇ-ലേലത്തിൽ 3048 രൂപയാണ് ഗുണമേന്മയേറിയ ഏലക്കായക്ക് ഉയർന്ന വിലയായി ലഭിച്ചത്.
കടുത്ത വേനലും തുടർന്നുണ്ടായ അതിവർഷവും മൂലം മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഏലക്കായ ഉത്പാദനം കുറഞ്ഞിരുന്നു. ഇതോടെയാണ് ഏലക്കായ വില ഉയർന്നത്.
എന്നാൽ കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഇടവിട്ടുള്ള മഴയോടു കൂടിയ അനുകൂല കാലാവസ്ഥയും മികച്ച പരിചരണവും ലഭിച്ചതോടെ ഉത്പാദനം ഉയർന്നു.
വില ഇടിയുമെന്ന ആശങ്കയിൽ കർഷകർ സ്റ്റോക്ക് വെയ്ക്കാതെ വിളവെടുക്കുന്ന ഏലക്ക വിപണിയിലേക്ക് എത്തിക്കുന്ന പ്രവണതയും ഉണ്ട്.
കമ്പോളത്തിലും ലേലത്തിനും എത്തുന്ന ഏലക്കായയുടെ അളവ് വർധിച്ചതോടെയാണ് ഏലം വില നേരിയ ഇടിവ് കാണിച്ചു തുടങ്ങിയത്.
നിലവിൽ ലഭിക്കുന്ന വില കർഷകർക്ക് ആശ്വാസകരമാണെങ്കിലും വിലയിടിവ് തുടർന്നാണ് പ്രതിസന്ധിയുണ്ടാകും. 2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത്. അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു.
കട്ടപ്പന ,അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വില കുത്തനെയിടിയുന്ന കാഴ്ച്ചയാണ് കണ്ടത്.
അന്ന് വില ഉയർന്നപ്പോൾ വർധിച്ച വളം കീടനാശിനി വിലയും പണിക്കൂലിയും പിന്നീട് കുറയാത്തതും കർഷകർക്ക് തിരിച്ചടിയായി. ഉത്പാദനം ഉയർന്നു നിന്നാൽ ഒരു മാസത്തിനുള്ളിൽ ഏലം വില 2000 ൽ താഴുമെന്നാണ് വ്യാപാരികൾ പറയുന്നത്.