പുതിയ കാർ വാങ്ങിയില്ലെ… യൂറോപ്പ് ടൂറിന് ടിക്കറ്റ് അടിച്ചിട്ടുണ്ട്… കടുങ്ങല്ലൂർ സ്വദേശിയെ പറ്റിച്ച ഗ്ലോബൽ വിരുതന്മാർ പിടിയിൽ
നെടുമ്പാശേരി: കാർ വാങ്ങിയപ്പോൾ കിട്ടാത്ത വമ്പൻ സമ്മാനങ്ങൾ ഫോണിലൂടെ തരാമെന്ന് പറഞ്ഞ് 61-കാരനായ കടുങ്ങല്ലൂർ സ്വദേശിയെ ‘യൂറോപ്പ് ടൂറിന്’ കൊണ്ടുപോയ ഉത്തരേന്ത്യൻ സംഘത്തെ നെടുമ്പാശേരി പോലീസ് പൊക്കി.
സ്പെഷ്യൽ ഡിസ്‌കൗണ്ട് പാക്കേജും ഗിഫ്റ്റ് വൗച്ചറും കേട്ടപ്പോൾ പാരീസിലെ ഈഫൽ ടവർ സ്വപ്നം കണ്ട പരാതിക്കാരന് ഒടുവിൽ ലഭിച്ചത് ലക്ഷങ്ങളുടെ നഷ്ടവും നെടുമ്പാശേരി സ്റ്റേഷനിലെ തിരക്കുമാണ്.
ഡൽഹി, യു.പി, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള എട്ടംഗ ‘ഗ്ലോബൽ വിരുതന്മാരെ’ എടത്തലയിൽ നിന്നാണ് പോലീസ് സാഹസികമായി വലയിലാക്കിയത്.
ഡൽഹി സ്വദേശികളായ മുഹമ്മദ് സാദ് സൈഫി (ഷാൻ ചൗധരി – 23), ഗഗൻ ഖുറാന (22), രാഹുൽ കുമാർ (28), രവി പ്രജാപതി (25), ഉത്തർപ്രദേശ് സ്വദേശികളായ ഷിതിജ് സെംഗാർ (യുവരാജ് സിംഗ് – 25), ആയുഷ് മന്ത്യാൻ (26), ഹർഷ് വർധൻ സിംഗ് ചൗഹാൻ (26), വെസ്റ്റ് ബംഗാൾ സ്വദേശി അസിഫ് ജമാൽ (34) എന്നിവരാണ് പിടിയിലായത്.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടുംബസമേതം വിനോദയാത്രയ്ക്കുള്ള പ്രത്യേക ഡിസ്കൗണ്ട് പാക്കേജുകളും ഗിഫ്റ്റ് വൗച്ചറുകളും ലഭ്യമാണെന്ന് പറഞ്ഞാണ് സംഘം കടുങ്ങല്ലൂർ സ്വദേശിയായ 61 കാരനെ കബളിപ്പിച്ചത്. ഫോൺ വഴിയാണ് പ്രതികൾ ഇയാളെ സമീപിച്ചത്.
‘വമ്പൻ ഓഫർ’ ലഭ്യമാക്കുന്നതിനായി ആറ് ലക്ഷത്തി ആയിരം രൂപ നൽകണമെന്നായിരുന്നു ആവശ്യം.
മുൻകൂറായി മൂന്ന് ലക്ഷം രൂപ നൽകണമെന്നും, ആ തുക നൽകിയാൽ കൂടുതൽ ഇളവുകൾ ലഭിക്കുമെന്നുമായിരുന്നു പ്രതികളുടെ വാഗ്ദാനം.
ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നര ലക്ഷം രൂപയാണ് ഇയാൾ പ്രതികൾക്ക് കൈമാറിയത്.
ഇതുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ വച്ച് കൂടിക്കാഴ്ചയും നടന്നിരുന്നു.
എന്നാൽ പണം നൽകിയിട്ടും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളോ യാത്രാ വിവരങ്ങളോ ഒന്നും ലഭിക്കാതിരുന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ഇയാൾ നെടുമ്പാശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എടത്തലയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
കേസിലെ അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐമാരായ എസ്. എസ്. ശ്രീലാൽ, അനൂപ് ടി, സീനിയർ സി.പി.ഒ വി. പി. ജിന്റോ എന്നിവരും ഉൾപ്പെട്ടിരുന്നു.
’ഓഫർ’ കച്ചവടത്തിലെ ഹൈലൈറ്റുകൾ:
- കാറിലെ ഗിഫ്റ്റ് വൗച്ചർ: കാർ വാങ്ങിയപ്പോൾ കമ്പനി കൊടുക്കാത്ത സമ്മാനം തങ്ങൾ കൊടുക്കുമെന്ന് പറഞ്ഞ് വിളിച്ച സംഘത്തിന്റെ ഔദാര്യം കണ്ട് ആരും ഒന്ന് ഞെട്ടും. യൂറോപ്പിൽ കുടുംബസമേതം വിനോദയാത്ര പോകാനുള്ള ഓഫറാണ് ഇവർ ഇരയ്ക്ക് മുന്നിൽ വെച്ചുനീട്ടിയത്.
- കണക്കിലെ കളികൾ: വമ്പൻ ഓഫറിനായി ആദ്യം ചോദിച്ചത് 6 ലക്ഷത്തി ആയിരം രൂപ. മൂന്ന് ലക്ഷം മുൻകൂറായി നൽകിയാൽ ‘സ്പെഷ്യൽ ഇളവ്’ തരാമെന്ന് പറഞ്ഞതോടെ, ഒന്നര ലക്ഷം രൂപ പരാതിക്കാരൻ നെടുമ്പാശേരിയിലെ ആഡംബര ഹോട്ടലിൽ വെച്ച് ‘ബുക്കിംഗ് ഫീ’ ആയി കൈമാറി. പണം വാങ്ങിയവർ പിന്നെ സ്വിറ്റ്‌സർലൻഡിലെ മഞ്ഞുമല പോലെ തണുത്ത് പ്രതികരണമില്ലാതെ ഇരുന്നു.
- വ്യാജപ്പേരുകളുടെ വിളയാട്ടം: മുഹമ്മദ് സാദ് സൈഫി ‘ഷാൻ ചൗധരി’യായും ഷിതിജ് സെംഗാർ ‘യുവരാജ് സിംഗ്’ ആയും വേഷമിട്ടാണ് ഈ നാടകം കളിച്ചത്. പേരുകൾ മാറുന്ന വേഗതയിൽ സ്കീമുകൾ മാറ്റിയില്ലെങ്കിൽ എങ്ങനെ ‘പ്രൊഫഷണൽ തട്ടിപ്പുകാരൻ’ ആകും എന്നാണ് ഇവരുടെ ഭാവം.
English Summary
A gang was arrested by Nedumbassery police for cheating a 61-year-old man by claiming that he had won special gifts and travel offers after purchasing a car. The accused, from Delhi, Uttar Pradesh and West Bengal, lured the victim with discounted European family tour packages and gift vouchers. They collected ₹1.5 lakh as an advance after demanding over ₹6 lakh for the so-called offer. The arrest was made from Edathala following a detailed investigation.
car-purchase-gift-offer-scam-gang-arrested-nedumbassery-police
car offer scam, gift voucher fraud, travel package scam, nedumbassery police, online fraud, financial cheating, kerala crime news, edathala arrest, phone scam, consumer fraud









