കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി ആഷിക്കാണ് അറസ്റ്റിലായത്. കേസിൽ റിമാൻഡിലായ ആകാശിന് കഞ്ചാവ് കൈമാറിയത് ആഷിക്ക് ആണ്.
വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് പ്രതി ആകാശിന് കഞ്ചാവ് കൈമാറിയത്. കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്കും വ്യാപിച്ചത്. കേസില്‍ പിടിയിലായ വിദ്യാര്‍ത്ഥികളില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
മുഖ്യപ്രതി ആകാശിനെ 14 ദിവസത്തേക്ക് ആണ് റിമാന്‍ഡ് ചെയ്തത്. ആകാശ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വ്യക്തിയാണെന്നും, വില്‍പ്പന ലക്ഷ്യം വച്ചുള്ള കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.