നാസയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബുച്ച് വിൽമോർ; അമ്പരന്ന് ശാസ്ത്രലോകം
വാഷിങ്ടൺ: നാല് വ്യത്യസ്ത ബഹിരാകാശ പേടകങ്ങളിൽ 25 വർഷം നീണ്ട സേവനവും വിജയകരമായ പറക്കലുകളും പിന്നിട്ട്, പ്രശസ്ത ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോർ (Butch Wilmore) നാസയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
യുഎസ് നേവി ക്യാപ്റ്റൻ ആയിരുന്ന വിൽമോർ, 2009-ൽ സ്പേസ് ഷട്ടിൽ അറ്റ്ലാന്റിസ്, 2014-ൽ റോസ്‌കോസ്‌മോസ് സോയൂസ്, 2024-ൽ ബോയിങ് സ്റ്റാർലൈനർ തുടങ്ങിയ പേടകങ്ങളിൽ ബഹിരാകാശയാത്ര നടത്തി. വിരമിക്കലിന് പിന്നിൽ ആരോഗ്യപ്രശ്നങ്ങളാണെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലെത്തിയിട്ട് അഞ്ചു മാസം പൂർത്തിയാകുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
വിൽമോറും സഹയാത്രിക സുനിത വില്യംസും 2024 ജൂൺ മാസത്തിലാണ് ബഹിരാകാശ നിലയത്തിലെത്തിയത്. 2025 മാർച്ച് 19-നാണ് അവർ തിരികെ ഭൂമിയിലെത്തിയത്. തിരിച്ചെത്തിയപ്പോൾ ഇരുവരും വീണ്ടും ബഹിരാകാശ യാത്രക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും, പിന്നീട് വിൽമോർ വിരമിക്കൽ തീരുമാനിച്ചു.
വെറും 8 ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർലൈനറിൽ പോയിരുന്നെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം ഇരുവരും 278 ദിവസം അധികം ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടിവന്നു. യാത്ര തുടങ്ങിയതെങ്കിലും സ്പേസ്എക്‌സ് ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിലാണ് അവർ ഭൂമിയിലേക്ക് മടങ്ങിയത്.
ജീവിതവും വിദ്യാഭ്യാസവും
1962 ഡിസംബർ 29-ന് യുഎസിലെ ടെന്നസിയിലെ മർഫ്രീസ്ബോറോയിൽ ജനിച്ച വിൽമോർ, യൂജിൻ-ഫെയ് ദമ്പതികളുടെ മകനാണ്. മൗണ്ട് ജൂലിയറ്റ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ടെന്നസി ടെക് യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും മാസ്റ്റർ ബിരുദവും നേടി. തുടർന്ന് ടെന്നസി സർവകലാശാലയിൽ നിന്ന് ഏവിയേഷൻ സിസ്റ്റംസിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.
പഠനത്തിനൊപ്പം കായിക രംഗത്തും വിൽമോർ മികവ് തെളിയിച്ചു. ടെന്നസി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിന്റെ അംഗമായും ക്യാപ്റ്റനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
സൈനിക സേവനവും ബഹിരാകാശ യാത്രയും
പഠനാനന്തര കാലത്ത് യുഎസ് നാവികസേനയിൽ ചേർന്ന വിൽമോർ, നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ നിന്ന് ബിരുദം നേടി. 8,000 മണിക്കൂറിലധികം വിമാന പറക്കൽ പരിചയവും 663 വിമാനം വിമാനവാഹിനികളിൽ ഇറക്കിയ അനുഭവവും അദ്ദേഹത്തിനുണ്ട്. ഇറാഖ് യുദ്ധകാലത്തെ ‘ഓപ്പറേഷൻ സതേൺ വാച്ച്’, ‘ഡെസേർട്ട് സ്റ്റോം’, ‘ഡെസേർട്ട് ഷീൽഡ്’ എന്നിവയിലും അദ്ദേഹം പങ്കെടുത്തു.
2000-ൽ നാസയിൽ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ട വിൽമോർ, 2009-ലെ STS-129 സ്പേസ് ഷട്ടിൽ ദൗത്യത്തിൽ ആദ്യമായി ബഹിരാകാശത്തേക്ക് പറന്നു. 2014-ൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഫ്ലൈറ്റ് എൻജിനീയറായും പിന്നീട് കമാൻഡറായും സേവനം അനുഷ്ഠിച്ചു.
2024 ജൂൺ 5-ന് സുനിത വില്യംസിനൊപ്പം ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ ക്രൂഡ് ഫ്ലൈറ്റ് ടെസ്റ്റിൽ പങ്കെടുത്തത്, അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു പ്രധാന നേട്ടമായി. എട്ടു ദിവസത്തെ ദൗത്യം ഒമ്പത് മാസം നീണ്ടുവെങ്കിലും, ബുച്ച് വിൽമോറിന്റെ ബഹിരാകാശ ജീവിതത്തിലെ അതൊരു ശ്രദ്ധേയ അധ്യായമായി.
ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ വരവേറ്റ് കൂട്ടമായി എത്തിയ ഡോൾഫിനുകൾ; വീഡിയോ കാണാം
ഫ്ലോറിഡ: മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ വരവേറ്റത് യുഎസ് കോസ്റ്റ് ഗാര്‍ഡിനൊപ്പം ഡോള്‍ഫിന്‍ കൂട്ടവും.
പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശ ദൃശ്യങ്ങൾ നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
സമീപത്ത് യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും സ്‌പേസ് എക്‌സിന്റെ കപ്പലുമുണ്ടായിട്ടും, അതൊന്നും വകവെക്കാതെ ഡോള്‍ഫിനുകള്‍ ഡ്രാഗണ്‍ പേടകത്തിനരികെ നീരാട്ട് നടത്തിയത്.
ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ- 9 ലാൻഡിംഗിന് ശേഷം ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങി.
കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തേക്ക് ഇറങ്ങിയത്. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും. യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി.
സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെയാണ് ലാൻഡ് ചെയ്തത്.
സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കുകയായിരുന്നു. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തുകയായിരുന്നു.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത് യാത്ര പുറപ്പെട്ടത്.
നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരായിരുന്നു ക്രൂ9 പേടകത്തിലെ യാത്രക്കാര്‍.
സ്റ്റാർലൈനർ പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്.
വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങാനായില്ല. ഇരുവരുമില്ലാതെ തന്നെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.
English Summary :
“NASA astronaut Butch Wilmore retires after 25 years of service, completing successful missions on four different spacecraft including Space Shuttle Atlantis, Soyuz, and Boeing Starliner.”