തിരുവനന്തപുരം : ബില്ലടയ്ക്കാത്തതിനാൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി ബിഎസ്എൻഎൽ. ഇന്നാണ് ഔട്ട് ഗോയിങ് കോളുകൾ കട്ട് ചെയ്തത്. അതോടെ ഇന്റർനെറ്റ് സേവനങ്ങളും കിട്ടാതായി. പെരുമ്പാവൂർ, ആലുവ, തൃപ്പൂണിത്തുറ ഓഫീസുകളിലെ പ്രവർത്തനങ്ങൾ അവതാളത്തിലായി.
ലൈസൻസ് വിതരണത്തിലും ആർസി ബുക്കിങിലും പ്രിന്റിങ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ബിഎസ്എൻഎല്ലിന്റെ നടപടി. അടക്കാനുള്ള ബില്ല് ഇതുവരെ അടക്കാത്തതിനെ തുടർന്നാണ് ബിഎസ്എൻഎൽ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
ബില്ലിനത്തിൽ ആയിരങ്ങളാണ് കുടിശിഖയുള്ളത്. ഔദ്യോഗിക നമ്പരുകളിൽ ഔട്ട് ഗോയിംഗ് കട്ടായതോടെ സ്വന്തം നമ്പറുകളിൽ നിന്നാണ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ വിളിക്കുന്നത്. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ നട്ടം തിരിഞ്ഞാണ് നിലവിൽ വകുപ്പിൻ്റെ പ്രവർത്തനം. ഇതിന് പിന്നാലെയാണ് ഇരുട്ടടി പോലെ ഔദ്യോഗീക സിമ്മുകൾ കട്ടായതും.
10 ജീവനക്കാരെങ്കിലും വേണ്ട മേഖലാ ഓഫിസുകളിൽ ഉള്ളത് ആറുപേർ മാത്രമാണ്. ആറു ജീവനക്കാർ വേണ്ട സബ് ആർ.ടി ഓഫിസുകളിൽ പകുതി പേരാണ് ഉള്ളത്. ദിനംപ്രതി ആറു മണിക്കൂറെങ്കിലും ആർ.ടി.ഒ ഉദ്യോഗസ്ഥർ റോഡുകളിൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്.
നിലവിൽ പരിശോധനക്കായി ഉദ്യോഗസ്ഥർ പുറത്തുപോയാൽ മറ്റ് ജോലികൾ ചെയ്യാൻ ആളില്ലാത്ത സ്ഥിതിയാണ്. മറ്റു ജോലികൾ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കിട്ടുന്ന സമയം രണ്ടു മണിക്കൂറാണ്.
ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഉണ്ടെങ്കിലും
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹന പരിശോധനയ്ക്കുമായി മേഖലാ ഓഫിസുകളിലേയും സബ് ആർ.ടി ഓഫിസുകളിലേയും ഉദ്യോഗസ്ഥരുൾപ്പെടെ പരിശോധനയ്ക്കിറങ്ങണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട് .
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി കരാറെടുത്ത സ്ഥാപനത്തിന് കുടിശ്ശിക വരുത്തിയതിനാൽ ഡ്രൈവിങ് ലൈസൻസ് കാർഡും ആർസി ബുക്കും കാത്തിരിക്കുന്നത് നിരവധി പേരാണ്.
english summary:
Due to non-payment of bills, BSNL has disconnected the official SIM cards of Motor Vehicles Department (MVD) officers. Outgoing calls were cut off today, resulting in a loss of internet services as well. This has severely disrupted operations at the MVD offices in Perumbavoor, Aluva, and Thrippunithura.