ലൈസന്‍സ്, ആര്‍സി ബുക്ക് പ്രിൻ്റിംഗ് ഇനത്തിൽ കോടികള്‍ കൊടുക്കാനുണ്ടെന്ന വിവാദം കത്തിനില്‍ക്ക മോട്ടോർ വാഹന വകുപ്പിൽ പുതിയ പ്രതിസന്ധി.
പണം അടക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിമ്മുകള്‍ ബിഎസ്എന്‍എല്‍ റദ്ദ് ചെയ്തു. ബില്ലിനത്തിൽ ലക്ഷങ്ങളാണ് കുടിശിഖയുള്ളത്. ദിവസങ്ങൾക്ക് മുമ്പ് ഔട്ട് ഗോയിങ് കോളുകള്‍ കട്ട് ചെയ്തിരുന്നു. നാളെ മുതല്‍ ഇന്‍കമിങ് കോളുകളും കിട്ടില്ലെന്നാണ് ബി.എസ്.എൻ.എല്ലിൻ്റെ അന്ത്യശാസനം. ഇന്ന് പണം അടച്ചില്ലെങ്കിൽ നാളെ മുതൽ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പരുകളില്‍ വിളിച്ചാല്‍ കിട്ടില്ലെന്ന് സാരം. ഔദ്യോഗിക നമ്പരുകളില്‍ ഔട്ട് ഗോയിംഗ് കട്ടായതോടെ സ്വന്തം നമ്പറുകളിൽ നിന്നാണ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ വിളിക്കുന്നത്. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ നട്ടം തിരിഞ്ഞാണ് നിലവിൽ വകുപ്പിൻ്റെ പ്രവർത്തനം. ഇതിന് പിന്നാലെയാണ് ഇരുട്ടടി പോലെ ഔദ്യോഗീക സിമ്മുകൾ കട്ടായതും.
10 ജീവനക്കാരെങ്കിലും വേണ്ട മേഖലാ ഓഫിസുകളിൽ ഉള്ളത് ആറുപേർ മാത്രമാണ്. ആറു ജീവനക്കാർ വേണ്ട സബ് ആർ.ടി ഓഫിസുകളിൽ പകുതി പേരാണ് ഉള്ളത്. ദിനംപ്രതി ആറു മണിക്കൂറെങ്കിലും ആർ.ടി.ഒ ഉദ്യോഗസ്ഥർ റോഡുകളിൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്. നിലവിൽ പരിശോധനക്കായി ഉദ്യോഗസ്ഥർ പുറത്തുപോയാൽ മറ്റ് ജോലികൾ ചെയ്യാൻ ആളില്ലാത്ത സ്ഥിതിയാണ്. മറ്റു ജോലികൾ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കിട്ടുന്ന സമയം രണ്ടു മണിക്കൂറാണ്.
ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഉണ്ടെങ്കിലും
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹന പരിശോധനയ്ക്കുമായി മേഖലാ ഓഫിസുകളിലേയും സബ് ആർ.ടി ഓഫിസുകളിലേയും ഉദ്യോഗസ്ഥരുൾപ്പെടെ പരിശോധനയ്ക്കിറങ്ങണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട് .
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയുടെ അച്ചടി കരാറെടുത്ത സ്ഥാപനത്തിന് കുടിശ്ശിക വരുത്തിയതിനാല്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡും ആര്‍സി ബുക്കും കാത്തിരിക്കുന്നത് ഏഴര ലക്ഷം പേരാണ്.
അച്ചടി കരാറെടുത്ത സ്ഥാപനത്തിന് 8 കോടി രൂപയും തപാല്‍ വകുപ്പിന് 3 കോടിയും അടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത്തരത്തിൽ ഊർദ്ധൻ വലിക്കുന്ന മോട്ടോർ വാഹന വകുപ്പിനെ ബി.എസ്.എൻ.എലും പ്രതിസന്ധിയിലാക്കിയതോടെ എന്തു ചെയ്യണമെന്ന അങ്കലാപ്പിലാണ് ഉദ്യോഗസ്ഥർ.