ന്യൂഡൽഹി: ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായ്ക്ക് പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ നേരിട്ടത് കടുത്ത മാനസിക പീഡനങ്ങളെന്ന് റിപ്പോർട്ട്.
ഏപ്രിൽ 23-ന് അബദ്ധത്തിൽ പാകിസ്ഥാൻ അതിർത്തി മറികടന്ന പാകിസ്ഥാൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത പൂർണം കുമാറിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് നേരിട്ട പീഡനങ്ങളെ പറ്റി സൈനികൻ വെളിപ്പെടുത്തിയത്.
പാക് സൈനിക കസ്റ്റഡിയിൽ ശാരീരിക ഉപദ്രവം കാര്യമായി നേരിട്ടില്ല. എന്നാൽ ശാരീരികമായി തളർത്തുന്നതിലുള്ള ശ്രമങ്ങളേക്കാൾ മാനസിക പീഡനങ്ങൾ രൂക്ഷമായിരുന്നു എന്നും പൂർണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങൾ പറയുന്നു. പശ്ചിമബംഗാൾ സ്വദേശിയാണ് ബിഎസ്എഫ് 24-ാം ബറ്റാലിയനിൽ അംഗമായ പൂർണം കുമാർ ഷാ.
കണ്ണൂകൾ മൂടിക്കെട്ടിക്കൊണ്ടായിരുന്നു കസ്റ്റഡിയിൽ ഭൂരിഭാഗം സമയവും കഴിഞ്ഞത്. കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടി മൂന്ന് സ്ഥലങ്ങളിൽ മാറ്റി മാറ്റി പാർപ്പിച്ചു. അതിൽ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു.
അവിടെനിന്നും വിമാനങ്ങൾ ഉയർന്നുപൊങ്ങുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങളായിരുന്നു കേട്ടിരുന്നത്. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി. ഉറങ്ങാനോ പല്ലുതേക്കാനോ അവർ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു. പൂർണം കുമാറിനെ ഉദ്ധരിച്ച് സൈനിക വൃത്തങ്ങൾ പറഞ്ഞു.
പാക് അതിർത്തിയിലെ സൈനിക വിന്യാസം, സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവയും പൂർണം കുമാറിൽ നിന്ന് പാക് സൈനികർ തേടിയിരുന്നു. എന്നാൽ ഇതിനെ പറ്റിയുള്ള വിവരങ്ങൾ പങ്കുവച്ചില്ലെന്നാണ് അറിയിച്ചത് എന്നും സൈനിക വൃത്തങ്ങൾ പറയുന്നു.
അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. ചില ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ഫോൺനമ്പറുകളും അവർ പൂർണം ഷായോട് അന്വേഷിച്ചു എന്നാണ് വിവരം.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം ഉടലെടുത്ത സമയത്ത് പൂർണം ഷായുടെ ഭാവിയെ കുറിച്ച് വലിയ ആശങ്ക ഉയർന്നിരുന്നു. ഇന്ത്യ – പാക് വെടിനിർത്തലിന്ന പിന്നാലെയാണ് ജവാനെ ഇന്ത്യയ്ക്ക് കൈമാറിയത്.
അട്ടാരി-വാഗാ അതിർത്തിയിൽവെച്ച് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയ പൂർണം ഷാ നിലവിൽ ഇന്ത്യൻ സൈനിക കേന്ദ്രത്തിലാണ് കഴിയുന്നത്. അദ്ദേഹം മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചതായും സൈനികവൃത്തങ്ങൾ പറഞ്ഞു.
പാക് സൈന്യത്തിന്റെ പക്കലായിരുന്നപ്പോൾ പൂർണം ഷാ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.