ശ്രീനഗർ: അതിർത്തിയിൽ നടന്ന വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്. ആർ എസ് പുരയിൽ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി. അതേസമയം ഓപ്പറേഷൻ സിന്ദൂരിൽ 35 മുതൽ 40 വരെ പാകിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ടെന്നും സേനാ മേധാവിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. പാകിസ്ഥാൻ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ചു വരികയാണ്. പാകിസ്ഥാൻ ഇതുവരെ ഡിജിഎംഒ നൽകിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന അറിയിച്ചു.
രാത്രിയോടെയാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചിട്ടുള്ളത്. അതിനാൽ തന്നെ അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും സേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും. വിവിധ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്സൽമീറിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. രാത്രി ലൈറ്റുകൾ അണച്ചും വീടുകൾക്ക് അകത്തിരുന്നും ജനങ്ങൾ സഹകരിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.