യുകെയിൽ സ്ത്രീകൾക്കിടയിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് സ്തനാർബുദം. യുകെയിൽ 7 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം ഉണ്ടാകുന്നു എന്നാണു കണക്കുകൾ. ഇതിന്റെ പിന്നിലെ വലിയൊരു കെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ യുകെയിലെ ആരോഗ്യരംഗത്തെ വിദഗ്ദർ.
സ്ത്രീകൾ പൊതുവായി ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണിപ്പോൾ പുറത്തുവരുന്നത്. ഇവയിലെ രാസവസ്തുക്കൾ മനുഷ്യ ഹോർമോൺ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ബ്രിട്ടനിലെ ഒരു വനിത അവരുടെ ദൈനംദിന സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി 150 – ലധികം ദോഷകരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നുണ്ട് എന്നാണ് ബ്രസ്റ്റ് ക്യാൻസർ യുകെ പറയുന്നത്.
ഷാംപുകളും ഫേസ് ക്രീമുകളും പോലുള്ള ഉത്പന്നങ്ങളിൽ എൻഡോക്രൈൻ ഡിസ്റപ്റ്റിംഗ് കെമിക്കൽസ് (EDCs) ഉത്പാദിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ അടങ്ങിയിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഒരു ദിവസം നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളോ ശുചിത്വ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്ന സ്ത്രീ അറിയാതെ തന്നെ ശക്തമായ ഒരു ‘കെമിക്കൽ കോക്ടെയ്ൽ’ സൃഷ്ടിക്കുന്നുവെന്ന് ചാരിറ്റി മുന്നറിയിപ്പ് നൽകി.
അപകടകരമായ പാരബെൻസ്, ഫ്താലേറ്റുകൾ, സിന്തറ്റിക് പർഫംസ് എന്നീ മൂന്ന് രാസവസ്തുക്കളിൽ രണ്ടെണ്ണമെങ്കിലും പല സൗന്ദര്യ വർദ്ധക വസ്തുക്കളിലും അടങ്ങിയിട്ടുണ്ട് എന്നാണ് ബ്രസ്റ്റ് ക്യാൻസർ യുകെ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം വസ്തുക്കൾ ഉയർത്തുന്ന ഭീഷണിയുടെ വ്യാപ്തി വളരെ വലുതാണെന്ന് ബ്രസ്റ്റ് ക്യാൻസർ യുകെയുടെ ഗവേഷണ ഡയറക്ടർ ഡോ. ഹന്ന മൂഡി പറഞ്ഞു. യുകെയിലെ ഏറ്റവും സാധാരണമായ ക്യാൻസറാണ് സ്തനാർബുദം. പ്രതിവർഷം ഏകദേശം 56,000 കേസുകൾ ആണ് ഈ വിഭാഗത്തിൽ കണ്ടെത്തുന്നത് .
അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഒരു പട്ടിക തന്നെ ചാരിറ്റി പുറത്തിറക്കിയിട്ടുണ്ട്. മേക്കപ്പിലും നെയിൽ വാർണിഷ്ലും ആണ് ഏറ്റവും കൂടുതൽ EDC-കൾ അടങ്ങിയിട്ടുള്ളത്. ഇത് സ്ത്രീ ഹോർമോണായ ഈസ്ട്രജനെ അനുകരിക്കുകയും ശരീരത്തിലെ ഹോർമോണുകളുടെ സാധാരണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
2050 ആകുമ്പോഴേക്കും യുകെയിൽ സ്തനാർബുദ മരണങ്ങൾ 40 ശതമാനത്തിലധികം വർദ്ധിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത് . ഈ സാഹചര്യത്തിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ ദൈനംദിന ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ചാരിറ്റി ആഹ്വാനം ചെയ്യുന്നു.