കൊച്ചി: മദ്യപാനം മനുഷ്യനുണ്ടാക്കുന്ന പ്രശ്നങ്ങൾ പലതാണ്. മദ്യം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ അപരിചിതനായ മറ്റൊരാളുമായി ചേർന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാൾക്ക് നഷ്ടമായത് തന്റെ വിലപിടിപ്പുള്ള ബൈക്ക് ആണ്.
ഒപ്പം കുടിച്ച ആൾ ടച്ചിങ്സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 21നാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാൾ പരാതി നൽകിയത്.
1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹിൽപാലസ് പൊലീസ് അന്വേഷണം തുടങ്ങി.
എരൂരിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്.
ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്സ് തീർന്നു.
അപ്പോഴാണ് അപരിചിതൻ താൻ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ഉടമസ്ഥനിൽ നിന്നു താക്കോൽ വാങ്ങി ബൈക്കുമായി പോയത്.
മദ്യം തീർന്നിട്ടില്ലാത്തതിനാൽ ഉടമസ്ഥൻ അയാളെ വിശ്വസിച്ച് താക്കോൽ കൊടുക്കുകയും ചെയ്തു.
എന്നാൽ ബൈക്ക് വാങ്ങി പോയയാൾ പിന്നീട് തിരിച്ചു വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും അയാൾ വന്നില്ല.
പിന്നീട് തന്റെ സുഹൃത്തുക്കളുമായി ചേർന്നു ബൈക്കുടമ അന്വേഷണം നടത്തിയിട്ടും ഒരുരക്ഷയുണ്ടായില്ല.
പരാതിക്കാരൻ അപരിചിതന്റെ പേര് പോലും ചോദിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകകരം. ഫെബ്രുവരി 21നു നടന്ന സംഭവത്തിൽ ഇയാൾ പൊലീസിനെ സമീപിച്ചത് ഈ മാസം 7നു മാത്രമാണെന്നു പൊലീസ് പറയുന്നു.
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാന രീതിയിലുള്ള ബൈക്ക് മോഷണങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
വാഹന മോഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയവരെ പറ്റിയും അന്വേഷണം നടക്കുന്നു. എറണാകുളം ജില്ലയിൽ സമീപ കാലത്ത് നിരവധി വാഹന മോഷണ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറയുന്നു.