സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം കൊല്ലാടിനു സമീപം പാറയ്ക്കൽക്കടവിലാണ് അപകടം.
പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. രണ്ട് മണിയോടെയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. മൃതദേഹം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൂത്താട്ടുകുളത്ത് മരം വീണ് വയോധിക മരിച്ചു. ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. വിഴിഞ്ഞത്ത് ശക്തമായ തിരയില്‍പ്പെട്ട് രണ്ട് വള്ളങ്ങള്‍ മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.
കണ്ണൂര്‍ താവക്കരയില്‍ 30 ഓളം വീടുകളില്‍ വെള്ളം കയറി. വിവിധയിടങ്ങളിൽ ട്രെയിന്‍-റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.