കണ്ണ് കാണാത്ത ആളാണെന്ന് ഞാൻ എങ്ങനെയാണ് മനസിലാക്കുക, നിങ്ങൾ ഫോൺ ഉപയോഗിക്കുന്നുണ്ടല്ലോ? അന്ധനായ യാത്രക്കാരനോട് കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ചോദിച്ച ചോദ്യമാണ് ഇത്. കണ്ടക്ടർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് കൊച്ചിയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജിജുമോനാണ് പരാതിയുമായി രംഗത്തെത്തിയത്. ജോലി കഴിഞ്ഞ് ചാലക്കുടിക്കടുത്തെ വീട്ടിലേക്ക് സ്ഥിരം കെഎസ്ആർടിസി ബസിലാണ് ജിജുമോൻ പോകാറ്. കൊച്ചി കോയന്പത്തൂർ ഫാസ്റ്റാണ് പലപ്പോഴും കിട്ടാറ്. രേഖകൾ കയ്യിലുണ്ടായിട്ടും യാത്ര പതിവാണെന്ന്അറിയിച്ചിട്ടും കണ്ടക്ടർ സംശയത്തോടെയും പരിഹാസത്തോടെയുമാണ് പെരുമാറിയതെന്ന് ജിജുമോൻ വിഷമത്തോടെ പറയുന്നു.
എന്നാൽ കാഴ്ചാ പരിമിതിയുള്ളവർക്കുള്ള യാത്രാ പാസ് ഡിപ്പോയിലേക്ക് അയക്കണം എന്നും പറഞ്ഞ കണ്ടക്ടർ പാസ് കുറച്ച് നേരം കയ്യിൽ പിടിച്ച് വച്ചതായും ജിജുമോൻ പറയുന്നു. ഈ ബസിൽ യാത്ര ചെയ്യാറുള്ളതാണെന്നും മറ്റ് കണ്ടക്ടർമാർ ഇത്തരത്തിൽ പെരുമാറാറില്ലെന്ന് ചൂണ്ടിക്കാണിച്ചതോടെയാണ് കണ്ടക്ടർ സംസാരിക്കുന്നത് നിർത്തിയെന്നും ജിജുമോൻ പറഞ്ഞു. ജിജുമോൻ രേഖാമൂലം പരാതിപ്പെട്ടാൽ അന്വേഷിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും സംഭവം അന്വേഷിക്കുമെന്നുമാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്.