ന്യൂഡൽഹി: ഡൽഹി തൊഴിൽ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചു. മന്ത്രി സ്ഥാനത്തിന് പിറകേ ആംആദ്മി പാർട്ടി അംഗത്വവും രാജിവെച്ചു. മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ കഴിയവെയാണ് മന്ത്രിയുടെ രാജി. മദ്യനയ കേസിൽ രാജ്കുമാർ ആനന്ദിന്റെ വീട്ടിൽ ഇ ഡി റെയിഡ് നടത്തിയിരുന്നു.
പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് രാജ്കുമാർ ആരോപിച്ചു. ‘അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്ന പാർട്ടിയാണെന്ന് കണ്ടപ്പോഴാണ് ആംആദ്മി പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ അതേ പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. അതിനാലാണ് രാജിവെക്കുന്നത്.’ രാജ് കുമാർ ആനന്ദ് പറഞ്ഞു. എഎപി അഴിമതിയുടെ ചിഹ്നമാണെന്നും മറ്റൊരു പാർട്ടിയിലേക്കില്ലെന്നും രാജ് കുമാർ ആനന്ദ് പറഞ്ഞു. പാർട്ടിക്കുള്ളിൽ ദളിത് വിരുദ്ധ നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു.
ആംആദ്മി പാർട്ടിയിലെ ഉയർന്ന പദവികളിൽ ദളിത് നേതാക്കളില്ല. ദളിത് എംഎൽഎമാർ, മന്ത്രിമാർ, കൗൺസിലർമാർ തുടങ്ങിയവർക്കൊന്നും പാർട്ടിയിൽ നിന്നും ബഹുമാനം ലഭിക്കുന്നില്ലെന്നും രാജ്കുമാർ ആനന്ദ് തുറന്നടിച്ചു.









