തൃശൂർ: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ.
കാസർകോട് എം എൽ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കൽ, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ, തൃശൂർ നോർത്തിൽ നിവേദിത സുബ്രഹ്മണ്യൻ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അറിയിച്ചു.
തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ബിജെപി ജില്ലാ പ്രസിഡന്റുമാർ. ജസ്റ്റിൻ ജേക്കബിനെ തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റായി നിയമിച്ചു.
ബിജെപി ഭാരവാഹിത്വത്തിൽ സ്ത്രീപ്രാതിനിധ്യം കൂടിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരിൽ 34 പേർ വനിതകളാണ്. വേറെ ഏതുപാർട്ടിയിൽ വനിതകൾക്ക് ഇത്രയേറെ പ്രാതിനിധ്യമുണ്ടെന്ന് സുരേന്ദ്രൻ ചോദിച്ചു.
സിപിഎമ്മിൽ ആകെ രണ്ട് വനിതാ ഏരിയാ കമ്മിറ്റി സെക്രട്ടറിമാർ മാത്രമാണുള്ളത്. കോൺഗ്രസിന് എത്ര വനിതകൾ ബ്ലോക്ക് പ്രസിഡന്റുമാരുണ്ടെന്ന് പരിശോധിച്ചു നോക്കൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിക്ക് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും 14 മണ്ഡലം പ്രസിഡന്റുമാരുണ്ട്. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 32 മണ്ഡലം പ്രസിഡന്റുമാരുണ്ട്. മറ്റു സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് യുവനേതാവ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കാനുള്ള തീരുമാനത്തെയും ബിജെപി പ്രസിഡന്റ് ന്യായീകരിച്ചു. പാർട്ടിയിൽ ഭാരവാഹിത്വത്തിന് കൂടിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ കുറഞ്ഞ പ്രായപരിധിയില്ല. എ കെ ആന്റണിക്ക് 32 വയസ്സിൽ സംസ്ഥാന പ്രസിഡന്റ് ആകാമെങ്കിൽ, പ്രശാന്ത് ശിവന് 35 വയസ്സിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ആകുന്നതിന് എന്താണ് തടസ്സം.
പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റ് ആക്കിയതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു പ്രശ്‌നവുമില്ലെന്നും, ആരും രാജിവെക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.