ഭുവനേശ്വർ: ആൾമാറാട്ടം നടത്തി കേരള പൊലീസിനെ വട്ടംകറക്കിയ ബിട്ടി മൊഹന്തി മരിച്ചു. അസുഖബാധിതനായി ഭുവനേശ്വറിൽ ചികിത്സയിലിരിക്കെയാണ് നാൽപ്പത്തൊന്നുകാരനായ ബിട്ടിയുടെ അന്ത്യം.Bitti Mohanty, who disguised himself and evaded the Kerala police, died
ഒഡിഷ സ്വദേശിയായ ബിട്ടി മൊഹന്തി പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിലേക്ക് കടക്കുകയും രാഘവ് രാജൻ എന്ന പേരിൽ ഇവിടെ ഉപരിപഠനം നടത്തി ജോലി നേടുകയും ചെയ്തിരുന്നു.
രാജസ്ഥാനിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഇയാൾ ആരുമറിയാതെ കേരളത്തിൽ സുഖജീവിതം നടത്തുന്നതിനിടെ ഇയാൾ ജോലി ചെയ്തിരുന്ന ബാങ്കിലെത്തിയ ഊമക്കത്തിലൂടെയാണ് കള്ളിവെളിച്ചത്താകുന്നത്.
സിനിമാ കഥകളെ പോലും വെല്ലുന്ന ജീവിതമായിരുന്നു ഇയാളുടേത്. ഒഡിഷ മുൻ ഡി.ജി.പി.യുടെ മകനാണ് ബിട്ടി. 2006 മാർച്ച് ആറിന് ജർമൻ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് ബിട്ടി മൊഹന്തിയെ രാജസ്ഥാനിൽ ശിക്ഷിച്ചത്.
ആ കേസിൽ ഏഴുമാസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയപ്പോൾ മുങ്ങി. കണ്ണൂരിൽ രാഘവ് രാജൻ എന്ന പേരിലായിരുന്നു പിന്നീട് ഇയാളുടെ ജീവിതം.
2006 അവസാനം രാജസ്ഥാനിൽനിന്ന് മുങ്ങിയ ബിട്ടി കേരളത്തിലെത്തി. പഠനത്തിൽ മിടുക്കനായിരുന്നു അയാൾ. ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് ബി.ടെക്. ബിരുദം നേടിയത്.
പിന്നീട് രാഘവ് രാജനായശേഷം ആ പേരിൽ വ്യാജസർട്ടിഫിക്കറ്റുകളുണ്ടാക്കി. അച്ഛന്റെ പേര് മാറ്റി എസ്.വി. രാമറാവുവാക്കി. ഇതുമായി കേരളത്തിലേക്ക് കടന്നു. രാഘവ് രാജൻ എന്ന പേരിൽ കോളേജിൽ ചേർന്നു.
എം.ബി.എ. ഉയർന്ന മാർക്ക് വാങ്ങി ജയിച്ചു. ട്യൂട്ടറായി ജോലി ചെയ്തു. പിന്നീട് എസ്.ബി.ഐ.യുടെ പരീക്ഷ എഴുതി. ആദ്യവട്ടം തന്നെ ജയിച്ചു.
സ്റ്റേറ്റ് ബാങ്കിൽ പ്രബേഷണറി ഓഫീസറായി ജോലി നേടി. ആദ്യനിയമനം മാടായി എസ്.ബി.ടി. ശാഖയിലായിരുന്നു. ആർക്കും സംശയം നൽകാതെ രാഘവ് രാജൻ എന്ന തെലുഗു ബ്രാഹ്മണനായി ജീവിച്ചു.
ഇതിനിടയിൽ ഊമക്കത്ത് ലഭിച്ച ബാങ്ക് അധികൃതർ പോലീസിന്റെ സഹായം തേടി. പോലീസ് അന്വേഷണത്തിന് ഒടുവിൽ ബിട്ടി അറസ്റ്റിലാവുകയായിരുന്നു. 2013-ലാണ് ഇയാളെ പഴയങ്ങാടി പോലീസ് ആൾമാറാട്ട കേസിൽ അറസ്റ്റ് ചെയ്തത്.
ബാങ്കിലേക്ക് എത്തിയ ഊമക്കത്തിൽ നിന്നാണ് സംശയം ആരംഭിച്ചത്. പിന്നീട് പോലീസ് അന്വേഷണത്തിനൊടുവിലാണ് ഇയാൾ രാഘവ രാജനല്ലെന്നും ഒഡിഷ സ്വദേശിയായ ബിട്ടി മൊഹന്തിയാണെന്നും മനസ്സിലായത്.
ബിട്ടി മൊഹന്തി ഒഡിഷ ഡി.ജി.പി. ബി.പി. മൊഹന്തിയുടെ മകനാണെന്ന് തെളിയിക്കാൻ പോലീസിന് സാധിച്ചില്ല. കാരണം അവർ ഡി.എൻ.എ. പരിശോധനയ്ക്ക് തയ്യാറായില്ല.
ബിട്ടി തന്റെ മകനല്ലെന്നാണ് അവർ പറഞ്ഞത്. വ്യാജരേഖാ കേസിൽ അറസ്റ്റിലായ ബിട്ടിക്ക് ജാമ്യം ലഭിച്ചു. പീഡനക്കേസിൽ രാജസ്ഥാൻ പോലീസിന് വിട്ടുകൊടുക്കുകയും ചെയ്തു. അറസ്റ്റിലായ ബിട്ടിയെ ജയ്പൂർ ജയിലിലേക്ക് മാറ്റി.
വ്യാജരേഖാ കേസിൽ പഴയങ്ങാടി പോലീസ് കുറ്റപത്രം സമർപിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ ബിട്ടിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോഴേക്കും ഇയാൾ അഭിഭാഷകനായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിട്ടി നിയമ ബിരുദമെടുത്ത് അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു. അതിനിടയിലാണ് അസുഖ ബാധിതനായത്.