തിരുവനന്തപുരം: വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ദിവസങ്ങൾക്കകം ആക്രി കടയുടെ മറവിൽ നടത്തിയ ചന്ദന വ്യാപാരം പൊളിച്ച് കേരള പോലീസ്.
ഒറ്റപ്പാലം വാണിയംകുളത്ത് ആക്രിക്കടയുടെ മറവിൽ സൂക്ഷിച്ച 2000 കിലോ ചന്ദനമാണ് പിടികൂടിയത്. വാണിയംകുളത്താണ് ആക്രി കട പ്രവർത്തിച്ചിരുന്നത്. പുറമേ നിന്ന് നോക്കിയാൽ ആർക്കും സംശയമൊന്നും തോന്നാത്ത വിധത്തിലായിരുന്നു പ്രവർത്തനങ്ങൾ. ആക്രി സാധനങ്ങൾ പലയിടത്ത് നിന്നായി ശേഖരിച്ച് സൂക്ഷിക്കുന്നു, പിന്നീട് പുറത്തേക്ക് കൊണ്ടുപോയി വിൽക്കുന്നു ഇതായിരുന്നു അവരുടെ രീതി.
പിന്നീട് നാട്ടുകാർക്ക്ചില സംശയങ്ങൾ തോന്നി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2000 കിലോ ചന്ദനം പിടികൂടിയിരിക്കുന്നത്. ആക്രി കടയുടെ അകത്ത് ഷെഡിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. 50 പെട്ടികളിലും ചാക്കുകളിലുമായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ചന്ദനം. ഇപ്പോൾ ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിൽ വൻസംഘമാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിലാണ് അധികൃതർ. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ പേർ കുടുങ്ങാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു
പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപരിചതര്‍ വീട്ടിലേയ്ക്ക് വരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കില്‍ ഇരുമ്പിന്റെ കഷണം വീടിനു സമീപം അല്ലെങ്കില്‍ കോമ്പൗണ്ടിനുള്ളില്‍ വെയ്ക്കുന്നു. കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെല്‍ അമര്‍ത്തുകയും മറ്റു രണ്ടു സ്ത്രീകള്‍ വീടിന്റെ രണ്ടു വശങ്ങളിലായി മാറിനില്‍ക്കുകയും ചെയ്യുന്നു.
വാതില്‍ തുറക്കുന്ന ആളിനോട് താന്‍ ആക്രി പെറുക്കാന്‍ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങള്‍ക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇതില്‍ വീഴുന്ന വീട്ടുടമ മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുമായി വീടിന്റെ പിന്‍വശത്തേയ്ക്ക് അല്ലെങ്കില്‍ പഴയ വസ്തുക്കള്‍ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവര്‍ ഈ സമയം വളരെ നല്ല രീതിയില്‍ വീട്ടുടമയോട് ഇടപഴകാന്‍ തുടങ്ങും. ബാക്കി രണ്ടു സ്ത്രീകള്‍ ഈ അവസരം മുതലെടുത്ത് മുന്‍വശത്തുകൂടിയോ പിന്‍വശത്തുകൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കുന്നു.
കോളിങ് ബെല്‍ അടിച്ചശേഷം വീടുകളില്‍ ആരുമില്ല എന്ന് മനസിലായാല്‍ പുറത്തു കാണുന്ന അല്ലെങ്കില്‍ കിട്ടുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടുപോകാറാണ് പതിവ്. ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂര്‍ സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 പവന്‍ സ്വര്‍ണമാണ് അവിടെ നഷ്ടമായതതെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിക്കണമെന്നുമാണ് പൊലീസ് നിര്‍ദേശം.