മംഗളൂരു: ബജ്റംഗദൾ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം നടന്നത്. സുഹാസ് ഷെട്ടി എന്ന മുപ്പതുകാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയിലായിരുന്നു സംഭവം നടന്നത്. മുഹമ്മദ്ഫാസിൽ കൊലക്കേസിലെ പ്രധാനപ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.
കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് സുഹാസിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ സമീപമുള്ള ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാജ്‌പെ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് പറഞ്ഞു. മംഗളൂരു നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
2022 ജൂലൈയിൽ സൂറത്‌കലിൽ മുഹമ്മദ് ഫാസിൽ എന്ന യുവാവിനെ തുണിക്കടയിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി.
ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഫാസിലിനെ വെട്ടിക്കൊന്നത്. ഈ കേസിൽ നിലവിൽ ജാമ്യത്തിലാണ് സുഹാസ്.