ആരുടെ ക്വട്ടേഷനാണ്, ഗണേഷ് കുമാറിന്റെയാണോ? സരിത എസ് നായരുടെ മറുപടി
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ബാബുരാജ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെ ബാബുരാജ് പിന്മാറി എന്ന സ്ക്രീൻഷോട്ട് സരിത ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ‘നല്ല കാര്യം’ എന്ന് കുറിച്ചിരുന്നു. എന്നാൽ ഇതിനു കമന്റായി ഇത്തരം ആരോപണം ഉന്നയിക്കാൻ ഗണേഷ് കുമാറിന്റെ ക്വട്ടേഷൻ ആണോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ‘അതെന്താ ഒറ്റക്ക് എനിക്ക് തീരുമാനം എടുക്കാൻ കഴിവില്ലേ?? എന്ന മറുപടിയുമായി വന്നിരിക്കുകയാണ് സരിത എസ് നായർ. ആരോപണത്തെ പറ്റി കൂടുതലായി തുറന്നു പറച്ചിലുകൾ നടത്തണമെന്നും കമന്റായി പലരും ആവശ്യപെടുന്നുണ്ട്.
മോഹൻലാൽ തന്റെ ചികിത്സയ്ക്കായി നൽകിയ 4 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു സരിത എസ് നായരുടെ ആരോപണം. ആരോപണം ദിവസങ്ങൾ കഴിഞ്ഞിട്ടും മോഹൻലാലോ, ബാബുരാജോ ഇതിനേപ്പറ്റി പ്രതികരിച്ചിട്ടില്ല. മോഹൻലാൽ ചികിത്സക്കായി നൽകാൻ ഏൽപ്പിച്ച പണം ബാബുരാജ് കേരള ഫിനാൻസ് കോർപ്പറേഷനിലെ ലോൺ കുടിശ്ശിക അടച്ചുതീർത്തുവെന്ന ആരോപണമാണ് സരിത എസ് നായർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്. സരിത നിലവിൽ വെല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് അമ്മ ഇന്ദിര അറിയിച്ചിരുന്നു. മോഹൻലാൽ മാത്രമല്ല നിരവധിപേരിൽ നിന്ന് സാമ്പത്തിക സഹായം ചികിത്സയ്ക്കായി വാങ്ങിയിട്ടുണ്ടെന്നും വെളിപ്പെടുത്തി.
ഒരിടവേളക്കുശേഷം വെളിപ്പെടുത്തലുമായി സരിത നായർ
കൊച്ചി: താര സംഘടയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി സരിത എസ് നായർ. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ആളല്ലെന്നും സരിത പറയുന്നു. തന്റെ ചികിത്സാ സഹായത്തിന് മോഹൻലാൽ നൽകിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോൺ കുടിശ്ശിക അടച്ചു തീർത്തെന്നും സരിത ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു. ദുബായിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതു കാരണമാണ് ബാബുരാജ് അവിടേക്ക് പോകാത്തതെന്നും സരിതയുടെ കുറിപ്പിലുണ്ട്.
സരിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ ‘അമ്മ’ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതിൽ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോൾ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയിൽ എനിക്ക് യാതൊരു റോളും ഇല്ല. ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്. പക്ഷേ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ഒരാൾ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോൾ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന… ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഉള്ളത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാൾ ചതിയൻ ബാബുരാജ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാൻ ആകില്ല എന്ന് തോന്നിപ്പോയി.
2018 ൽ, അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തിൽ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു. 2018ൽ എന്റെ ചികിത്സയ്ക്കായി ശ്രീ മോഹൻലാൽ ബാബുരാജിനെ പണം ഏൽപ്പിച്ചു. ആ പണം എനിക്ക് എത്തിച്ചു തരാതെ വകമാറ്റി സ്വന്തം പേരിൽ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) യുടെ ലോൺ കുടിശ്ശിക തുക അടച്ച് തീർത്തൂ ജപ്തി ഒഴിവാക്കി.
എന്നോട് മാത്രമാണോ എന്ന് ഞാൻ അന്വേഷിച്ചു..അല്ല… ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകൾ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നിൽക്കുന്നത്. ദുബായിലെ ഒരു വൻ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്‌പോർട്ട്, റസിഡന്റ് കാർഡ് കോപ്പി ഞാനിവിടെ നൽകുന്നുണ്ട് ആർക്കുവേണമെങ്കിലും പരിശോധിക്കാം.
ഇദ്ദേഹം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ അറിയില്ല. സ്ത്രീ അഭിനേതാക്കൾ കൂടെ ഉൾപ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്‌നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയർ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്? ഞാൻ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലർക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു… ആ പരാതി അങ്ങനെ തന്നെ നില നിലനിൽക്കുന്നുണ്ട്… ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ഒരാളല്ല ഈ ബാബുരാജ്.
English Summary:
Actor Baburaj announces withdrawal from AMMA Secretary election. Saritha shares a screenshot with the caption “Good move,” triggering online comments questioning if the accusations stem from a political agenda linked to Ganesh Kumar.