കൊച്ചി: മുൻ ആരോഗ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ.
ഹൈക്കോടതിയിൽ ഹാജരായതിനു ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ് നിർദേശപ്രകാരം ഗോപാലകൃഷ്ണൻ മാധ്യമങ്ങൾ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ശ്രീമതിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയിൽ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകൾ വാങ്ങി എന്നായിരുന്നു ബി ഗോപാലകൃഷ്ണൻ ഉന്നയിച്ച ആരോപണം.
സത്യം മാത്രമേ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ പറയാവൂ എന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ‘തെളിവുകൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയവർക്ക് അതിന് കഴിഞ്ഞില്ല.
ഉന്നയിച്ച ആരോപണം തെളിയിക്കാൻ എന്റെ കൈവശം തെളിവോ രേഖകളോ ഇല്ല’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലന്ന് പി കെ ശ്രീമതിയും പറഞ്ഞു.