നഗരത്തിൽ കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നു; ചെന്നൈയിൽ ഏവിയൻ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു
ചെന്നൈ: ചെന്നൈ അഡയാറിൽ നിന്ന് ശേഖരിച്ച കാക്കകളുടെ സാമ്പിളുകളിൽ ഏവിയൻ ഇൻഫ്ലുവൻസ (H5N1) വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളായി കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് H5N1 വൈറസ് കണ്ടെത്തിയത്.
2026 ജനുവരി 21-ന് ചത്ത കാക്കയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ഐസിഎആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധിച്ചപ്പോഴാണ് എച്ച്5എൻ1 ഏവിയൻ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.
ഇതുസംബന്ധിച്ച വിവരം 2026 ജനുവരി 22-ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും കർശന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചത്തുപോയ പക്ഷികളെ ബയോസെക്യൂരിറ്റി പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിക്കുന്ന നടപടികൾ ആരംഭിച്ചു.
പൊതുജനങ്ങൾ ചത്ത പക്ഷികളെ സ്പർശിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്നും, പക്ഷികൾ കൂട്ടത്തോടെ ചത്തതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പ്രാദേശിക ഭരണകൂടത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്.
പകർച്ചവ്യാധി നിയന്ത്രണത്തിനായി അടിയന്തരവും സമഗ്രവുമായ ഫീൽഡ് നിരീക്ഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
പ്രധാനമായും പക്ഷികളെ ബാധിക്കുന്ന ഇൻഫ്ലുവൻസ എ വൈറസാണ് H5N1. സാധാരണയായി പക്ഷിപ്പനി എന്നറിയപ്പെടുന്ന ഈ രോഗം പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴാൻ കാരണമാകുന്നു.
അപൂർവ സാഹചര്യങ്ങളിൽ രോഗബാധിത പക്ഷികളുമായി നേരിട്ട് സമ്പർക്കം ഉണ്ടായാൽ മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, അഡയാറിലെ ഇന്ദിര നഗറിൽ കഴിഞ്ഞ മാസം മുതൽ പക്ഷികൾ ചത്തതായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തിവരികയാണെന്ന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ സിറ്റി ഹെൽത്ത് ഓഫീസർ എം. ജഗദീശൻ അറിയിച്ചു.
ചത്ത പക്ഷികൾ കണ്ടെത്തിയ മേഖലകളിൽ ഡൊമസ്റ്റിക് ബ്രീഡിംഗ് ചെക്കർമാർ (ഡിബിസി) വീടുതോറുമുള്ള ആരോഗ്യപരിശോധനകളും നടത്തിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
English Summary
The central government has confirmed the presence of Avian Influenza (H5N1) virus in crow samples collected from Adyar in Chennai, following reports of mass crow deaths in the area. The virus was detected in samples tested at the ICAR–National Institute of High Security Animal Diseases in Bhopal.
Authorities have issued strict precautionary measures to prevent the spread of the disease. The public has been advised not to touch dead birds and to inform local authorities immediately if mass bird deaths are noticed.
avian-influenza-h5n1-confirmed-crows-chennai-adyar
Chennai, Adyar, avian influenza, H5N1, bird flu, crow deaths, health alert, Tamil Nadu, central government









