അടുത്ത വർഷത്തെ (2025) അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രവേശനത്തിന് പരിധി നിശ്ചയിച്ച് ഓസ്ട്രേലിയ. Australia sets cap on international student admissions
വിദേശത്ത് നിന്നുള്ള 2.7 ലക്ഷം വിദ്യാർത്ഥികൾക്ക് മാത്രമായാണ് അടുത്ത വർഷത്തെ പ്രവേശനം അനുവദിക്കൂവെന്നാണ് ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം.
ഇത് ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിന് അവസരം തേടുന്ന പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാണ്.
ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച മലയാളികളാണ് ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിനായി പോകുന്നവരിൽ അധികവും. വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഒറ്റയടിക്ക് പകുതിയോളമാക്കിയാണ് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രാലയം കുറച്ചത്.
വൊക്കേഷനൽ എജ്യൂക്കേഷൻ, ട്രെയിനിങ് മേഖലയിലാകും ഏറ്റവുമധികം നിയന്ത്രണം ഏർപ്പെടുത്തുക. കോവിഡിന് മുൻപുള്ള നിലയിലേക്ക് വിദേശത്തുനിന്നുള്ള കുടിയേറ്റം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ പുതിയ തീരുമാനം തിരിച്ചടിയാകും.
”2022 ജൂണിൽ ഓസ്‌ട്രേലിയ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം 5.10 ലക്ഷമാക്കി ചുരുക്കി. 2023-ൽ ഇത് 3.75 ലക്ഷമായി കുറഞ്ഞു. ഇപ്പോൾ അവർ വീണ്ടും എണ്ണം കുറച്ചിരിക്കുന്നു.
ഫെബ്രുവരിയിൽ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പുതിയ തീരുമാനം ബാധിക്കും,” ഓസ്‌ട്രേലിയയിലെ മൈഗ്രേഷൻ ഏജന്റ്സ് രജിസ്‌ട്രേഷൻ അതോറിറ്റി അംഗം സുനിൽ ജഗ്ഗി പറഞ്ഞു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് നിന്നുള്ള 1.22 ലക്ഷം വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ പഠിക്കുന്നുണ്ട്. കാനഡ, യുഎസ്, യുകെ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്നത് ഓസ്ട്രേലിയയാണ്.