ന്യൂഡൽഹി:പ്രശസ്ത ബോക്സറും ഒളിമ്പിക് മെഡൽ ജേതാവുമായ വിജേന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് വിജേന്ദർ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജേന്ദർ സിങ് 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് വിജേന്ദർ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽനിന്നാണ് വിജേന്ദർ ബിജെപിയിലേക്ക് എത്തുന്നത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധത്തിൽ വനിതാ ഗുസ്തി താരങ്ങളെ വിജേന്ദർ പിന്തുണച്ചിരുന്നു. കർഷകസമരത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് വിജേന്ദർ സ്വീകരിച്ചിരുന്നത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ചിരുന്നു. ഇത്തവണ ഹരിയാനയിലെ ഭിവാനി – മഹേന്ദ്രഗഡ് സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കോൺഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തത്. ഇതേ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് വിജേന്ദർ ബിജെപിയിലെത്തിയത്. ഹരിയാനയിൽ പലയിടത്തും സ്വാധീനമുള്ള ജാട്ട് വിഭാഗത്തിൽപെട്ട നേതാവാണ് വിജേന്ദർ.
ഉത്തർപ്രദേശിലെ മഥുര ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ ഹേമമാലിനിക്കെതിരെ വിജേന്ദർ സിങ്ങിനെ രംഗത്തിറക്കാൻ കോൺഗ്രസിൽ ചർച്ചകളുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത കൂടുമാറ്റം. ജാട്ട് സമുദായത്തിൽ നിന്നുള്ള വിജേന്ദർ പാർട്ടിയിലെത്തുന്നത് മുതൽക്കൂട്ടാകുമെന്ന് ബി.ജെ.പി കരുതുന്നു.
2008 ബീജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ വിജേന്ദർ 2009 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മെഡലുകളും നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ബി.ജെ.പിക്കെതിരെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും നിരന്തരം നിലപാടുകൾ പറഞ്ഞിരുന്ന വിജേന്ദറിന്റെ കൂടുമാറ്റം പലരിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കുചേർന്നിരുന്നു.