കോഴിക്കോട്: സുഹൃത്തിന്റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു വർഷത്തിന് ശേഷം പൊലീസ് പിടികൂടി. പൊന്ന്യം സ്വദേശി നാരോൻ വീട്ടിൽ കെ.പി ഷംജിത്തി(27)നെയാണ് വടകര പൊലീസ് പന്തക്കലിൽ വെച്ച് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ആക്രമണത്തിന് ഇരയായ വീട്ടമ്മയുടെ മകളുടെ ആദ്യ ഭർത്താവുമായിരുന്ന എം.കെ റംഷാദിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. 2023 ഫെബ്രുവരിയിലാണ് കറുകയിൽ സ്വദേശിയായ വീട്ടമ്മയെ ഇരുവരും ചേർന്ന് ബോംബെറിഞ്ഞ പരിക്കേൽപ്പിച്ചത്. പരാതിക്കാരിയുടെ മകൾ ഒന്നാം പ്രതിയെ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. എന്നാൽ യുവതി പിന്നീട് റംഷാദിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ഈ വിരോധമാണ് കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. ഇതിനായി ഷംജിത്തും റംഷാദിനെ സഹായിക്കുകയായിരുന്നു. വീട്ടമ്മയെ ആക്രമിക്കാനായി പ്രതികൾ ഉപയോഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസ് ഇൻസ്‌പെക്ടർ ടി.പി സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗണേശൻ, റിനീഷ് കൃഷ്ണ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജേഷ്, ഷാജി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
