തിരുവനന്തപുരം: മലയാള ന്യൂസ് ചാനല്‍ റേറ്റിംഗില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് മുന്നില്‍. 37-ാം ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന് പിന്നിലുള്ളത് റിപ്പോര്‍ട്ടര്‍ ടിവിയാണ്.Asianet News again leads in Malayalam news channel rating
തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ട്വന്റി ഫോര്‍ ന്യൂസ് മൂന്നാമതാണ്. റിപ്പോര്‍ട്ടറിനേക്കാള്‍ റേറ്റിംഗില്‍ ഏട്ടു പോയിന്റ് പിന്നിലാണ് ട്വന്റി ഫോര്‍.
37-ാം ആഴ്ചയിലെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന് 93.74 പോയിന്റും റിപ്പോർട്ടറിന് 88.79 പോയിന്റുമാണുള്ളത്. മുൻ ആഴ്ചയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനൽ മൂന്നാം സ്ഥാനത്തേക്ക് പോയി. 80.92 ആണ് അവരുടെ പോയിന്റ്.
പതിറ്റാണ്ടുകളായി ഏഷ്യാനെറ്റ് ന്യൂസിനായിരുന്നു റേറ്റിംഗിലെ കുത്തക. എന്നാൽ നെഗറ്റീവ് റിപ്പോർട്ടിംഗ് കാരണം സിപിഎം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരിക്കുകയും സിപിഎം പോഷക സംഘടനകൾ ചാനൽ കാണുന്നതിനെതിരേ രംഗത്തെത്തുകയും ചെയ്തതോടെ ചരിത്രത്തിലാദ്യമായി ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക ഇടിഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് 24 ന്യൂസ് ഒന്നാമതെത്തിയതോടെ റിപ്പോർട്ടർ ടിവി അടക്കം മറ്റ് ചാനലുകളും ഒന്നാം സ്ഥാനത്തിനായി മത്സരം തുടങ്ങി. എന്നാൽ പുതിയ റേറ്റിംഗിൽ 24 ന്യൂസിനെ മറികടന്ന് റിപ്പോർട്ടർ ടിവി രണ്ടാമതെത്തിയിരിക്കുകയാണ്.
ഒന്നാം സ്ഥാനത്തിന് തൊട്ടരികിലാണ് തങ്ങളെന്നാണ് റിപ്പോർട്ടറിലെ ജേർണലിസ്റ്റുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്.
മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസിനേക്കാൾ ഏതാണ്ട് പകുതി പോയിന്റുകൾ കുറവാണ് നാലാം സ്ഥാനത്തുള്ള മനോരമ ന്യൂസിന്. 24 ന്യൂസിന് 80.92 പോയിന്റുള്ളപ്പോൾ മനോരമയ്ക്ക് 44.37 പോയിന്റുകൾ മാത്രമാണുള്ളത്.
അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് 35.76, ആറാം സ്ഥാനത്തുള്ള കൈരളി ന്യൂസിന് 19.72 പോയിന്റുമാണുള്ളത്. ജനം ടി.വി യാണ് ഏഴാം സ്ഥാനത്ത് – 16.71 പോയിന്റ്.
എട്ടാം സ്ഥാനത്ത് ന്യൂസ് 18 കേരളയാണ് – പോയിന്റ് 15.65. ഒമ്പതാം സ്ഥാനത്ത് മീഡിയ വൺ ടിവിയും പത്താം സ്ഥാനത്ത് പുതുതായി തുടങ്ങിയ ന്യൂസ് മലയാളം ചാനലുമാണ്.
പടിപടിയായി മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടിയാണ് റിപ്പോര്‍ട്ടര്‍ ടിവി റേറ്റിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
കഴിഞ്ഞ വർഷം വരെ റേറ്റിംഗിൽ ഏഴാമതായിരുന്ന ചാനലാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെയാണ് ടിആര്‍പിയില്‍ റിപ്പോർട്ടറിന്റെ വൻ മുന്നേറ്റം. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയാണ്.
കേരളാ വിഷന്റെ ബോക്സ് ഓണാക്കുമ്പോൾ ആദ്യം വരുന്നത് റിപ്പോർട്ടർ ആയതിനാലാണ് റേറ്റിംഗ് കൂടിയതെന്നാണ് ചിലരുടെ അഭിപ്രായം. റേറ്റിംഗിൽ മുന്നിലെത്തിയെങ്കിലും നിലവാരം താഴുന്നുവെന്നാണ് ചിലരുടെ കമന്റ്.