ഇടുക്കി: അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടി വിജിലൻസ്. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസാണ് പിടിയിലായത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപയാണ് പ്രദീപ് ജോസ് കൈക്കൂലി വാങ്ങിയത്.
കേസിൽ ജോസിന്റെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്. കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ സ്ത്രീയുടെ പേരിൽ ചെക്ക് കേസുണ്ടായിരുന്നു. ഈ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ യുവതിയുടെ വിദേശത്തുള്ള ഭർത്താവിന്‍റെ സുഹൃത്ത് വഴി പ്രദീപ് ജോസ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് ഭർത്താവ് വിജിലൻസിനെ വിവരം അറിയിച്ചു.
തുടർന്ന് വിജിലൻസിന്‍റെ നിർദേശ പ്രകാരം പ്രദീപ് ജോസുമായി പണം എങ്ങനെയാണ് കൈമാറേണ്ടതെന്ന് ഫോൺ വഴി സംസാരിച്ചു. ഇയാൾ പണം പ്രദീപ് ജോസിന്‍റെ സഹായിയും വണ്ടിപ്പെരിയാർ സ്വദേശിയുമായ ഓട്ടോ ഡ്രൈവർ റഷീദിന്‍റെ ഗൂഗിൾ പേ അക്കൌണ്ട് വഴി പണം കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്ത് പണം കൈമാറി. പിന്നാലെയാണ് വിജിലൻസ് എഎസ്ഐയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ റഷീദിന്‍റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പ്രദീപ് ജോസിനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.