തിരുവനന്തപുരം : ആശ പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നൂറാം ദിനത്തിലേക്ക്.
ഓണറേറിയം വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം
100 ദിവസം പൂര്‍ത്തിയാകുന്ന ഇന്ന് സമരവേദിയില്‍ 100 തീപ്പന്തങ്ങള്‍ ഉയര്‍ത്തും.
അതേ സമയം രാപ്പകൽ സമരയാത്ര 16-ാം ദിനത്തിലേക്ക് കടന്നു. പക്ഷെ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.
സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശ സമരം നൂറ് നാള്‍ പിന്നിടുന്നതെന്നാണ് മറ്റൊരു കൗതുകം. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ‘രാപകല്‍ സമരയാത്ര’ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഓണറേറിയം വര്‍ധിപ്പിക്കുക, അത് എല്ലാ മാസവും 5ന് മുമ്പ് നല്‍കുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം തുടങ്ങിയത്.
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്‌കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, കേരളമാകെ നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരയാത്ര തുടങ്ങിയ വ്യത്യസ്ത രീതികളിലൂടെയാണ് ആശമാരുടെ സമരം മുന്നേറുന്നത്.