ചാനലുകൾക്ക് കൊതിക്കെറുവ്; മെസി വരും; അനിശ്ചിതത്വം മാധ്യമസൃഷ്ടി മാത്രമാണെന്ന് ആന്റോ അഗസ്റ്റിൻ
കൊച്ചി: അർജന്റീന ഫുടുബോൾ ടീമിന്റെ കേരളത്തിലേക്കുള്ള വരവിലെ അനിശ്ചിതത്വം മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രധാന സ്‌പോൺസറായ റിപ്പോർട്ടർ ചാനൽ. അർജീന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള കരാർ പ്രകാരമുള്ള പണം ജൂൺ ആറിന് തന്നെ നൽകിയിരുന്നതായി റിപ്പോർട്ടർ എംഡി ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. 12ന് പണം ലഭിച്ചതായി തിരികെ മെയിൽ അയക്കുകയും ചെയ്തു. ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ എത്താം എന്നായിരുന്നു കരാർ. എന്നാൽ ഇപ്പോൾ അത് അടുത്ത വർഷം സെപ്റ്റബറിൽ കളിക്കാൻ എത്തുന്ന തരത്തിൽ കരാർ മാറ്റാമോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും ആന്റോ വ്യക്തമാക്കി.
പണം വാങ്ങിയ ശേഷം വരില്ലെന്ന് പറയുന്നത് വഞ്ചനയാണ്. ഒരു കോടി ആളുകളെ പങ്കെടുപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ സംഭവമാക്കി മെസിയുടേയും സംഘത്തിന്റേയും വരവ് മാറ്റാനാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ ഓഫീഷ്യലായി ഇതുവരെ ഒരു അറിയിപ്പും ലഭിച്ചില്ല. അതുകഴിഞ്ഞ ശേഷം മെസി വരില്ലെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചാൽ മതി. റിപ്പോർട്ടറിനെ ആക്രമിക്കാൻ ശ്രമിക്കുമ്പോഴും സത്യസന്ധത പാലിക്കണം. മെസി വരില്ലെന്ന് ഔദ്യോഗികമായി പറഞ്ഞാൽ റിപ്പോർട്ടർ തന്റേടത്തോടെ അത് പറയും. അർജന്റീന ടീം പറയട്ടെ. അതിന് മുമ്പ് മാധ്യമങ്ങൾ അങ്ങനെ പറയേണ്ടെന്നും ആന്റോ പറഞ്ഞു.
പണം അയക്കുന്നില്ലെന്ന് പറഞ്ഞ് ചർച്ചകൾ നടത്തി അപമാനിക്കുകയായിരുന്നു. നഷ്ടം മുഴുൻ റിപ്പോർട്ടർ ടിവിക്ക് മാത്രമാണ്. ഒരു മാധ്യമവും തരില്ല. സർക്കാരും തരില്ല. ഇപ്പോഴും കാര്യങ്ങൾ അറിയാതെ വെറുതെ ആക്രമിക്കുകയാണ്. വാർത്തയുണ്ടാക്കുമ്പോൾ ഏകദേശ ധാരണ വേണം. താനും നടത്തുന്നത് മാധ്യമ സ്ഥാപനമാണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനലിന്റെ എഡിറ്ററും എംഡിയുമാണ്. വരില്ലെന്ന് വാർത്ത കൊടുക്കുന്നവർ മെസിയെ കൊണ്ടു വരണം. അതിന് പണം റിപ്പോർട്ടർ ചാനൽ മുടക്കാം. ഒരു രൂപയും ആരിൽ നിന്നും ഇതുവരെ കളക്ട് ചെയ്തിട്ടില്ല. സ്വന്തം പണം എടുത്താണ് കൊടുത്തത്. അത് ഇവിടത്തെ ചാനലുകളും വാങ്ങി തരികയും വേണ്ട. അതിനുള്ള വഴി നോക്കാൻ അറിയാം. റിപ്പോർട്ടറെ ആരും കുറച്ച് കാണേണ്ടെന്നും ആന്റോ പറഞ്ഞു.
‘മെസ്സി വരും ട്ടാ’; ഔദ്യോഗിക പ്രഖ്യാപനവുമായി കായികമന്ത്രി
തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലേക്ക് എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനവുമായി കായികമന്ത്രി വി അബ്ദുറഹിമാൻ. ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും എന്നാണ് വിവരം.
ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താനാണ് ആലോചിക്കുന്നത്. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ എത്തിയതിനുശേഷം ആദ്യ തുക ട്രാൻസ്ഫർ ചെയ്യും.
നേരത്തെ അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഏറെനാളത്തെ ആശങ്കകൾക്കുകൂടി വിരാമമായി.
ഇതിന് മുമ്പ് അർജന്റീന 2011ലാണ് ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടിരുന്നു. അന്ന് അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.
2022ൽ ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നന്ദി അറിയിച്ചിരുന്നു.
ENGLISH SUMMARY:
Reporter TV MD Anto Augustine clarifies there’s no uncertainty regarding Argentina football team’s visit to Kerala, stating that the agreed payment was already made on June 6 as per the contract with the Argentina Football Association.