ആർട്ടിക് ധ്രുവത്തിലെ ഇന്ത്യയുടെ പര്യവേക്ഷണ പദ്ധതിയിൽ എറണാകുളത്തെ ചിന്മയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ അനുപമ ജിംസ് പങ്കാളിയാകും.Anupama Jims, an assistant professor in the Department of Computer Science at Chinmaya University, Ernakulam, will be involved in India’s Arctic exploration project
ഗവേഷണം നടക്കുന്നത് നോർവേയിലെ സ്വാൽബാർഡിലുള്ള ഹിമാദ്രി സ്റ്റേഷൻ കേന്ദ്രീകരിച്ചാണ്. അനുപമ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തിൽ ഏട്ടുപേരാണുള്ളത്. അനുപമയെ കൂടാതെ രണ്ട് മലയാളികൾ കൂടെയുണ്ട്.
ഉത്തരധ്രുവത്തിൽ നിന്ന് 1,200 കിലോമീറ്റർ അകലെയുള്ള ഹിമാദ്രിയിലാണ് സംഘം ഗവേഷണം നടത്തുന്നത്. ഒക്ടോബർ ആദ്യവാരം വരെ സംഘം അവിടെയുണ്ടാകും.
2008 മുതൽ വേനൽക്കാലത്ത് ഇന്ത്യ നടത്തിവരുന്ന ആർട്ടിക് പര്യവേക്ഷണത്തിന്റെ തുടർച്ചയായി പഠനഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സംഘം എത്തിയത്.
ഇന്ത്യയ്ക്കുപുറമെ വിവിധ രാജ്യങ്ങളുടെ ഗവേഷണ സ്റ്റേഷനുകൾ മാത്രമാണ് സ്വാൽബാർഡിലുള്ള ന്യൂ അലേസുണ്ട് ദ്വീപിലുള്ളത്. തൊട്ടടുത്ത ജനവാസ കേന്ദ്രം ലോംഗ് ഐ അർബിൻ ആണ്. അവിടെ നിന്ന് ചെറുവിമാനത്തിൽ മുക്കാൽ മണിക്കൂറോളം യാത്രയുണ്ട് ഗവേഷകർക്ക് സ്റ്റേഷനുകളിലേയ്ക്ക്.
ദുർഘടമായ യാത്രയും കാലാവസ്ഥയുമാണ് വെല്ലുവിളി. പഠനത്തിനായി പോകുമ്പോൾ ഹെൽമെറ്റും ലൈസൻസുള്ള തോക്കുമുൾപ്പെടെ സുരക്ഷാ സംവിധാനങ്ങളുമായാണ് ഗവേഷകർ സഞ്ചരിക്കുന്നത്.
2008 ജൂലായ് ഒന്നിന് അന്നത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന കപിൽ സിബലാണ് ഹിമാദ്രി സ്റ്റേഷൻ പഠന ഗവേഷണത്തിനായി തുറന്ന് നൽകിയത്.അഞ്ചു ഡിഗ്രി സെൽഷ്യസിന് താഴെയാണ് നിലവിലെ താപനില. ഹിമക്കരടിയുടെ ആക്രമണമാണ് ഗവേഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി.
നോർവീജീയൻ ആർട്ടിക് പ്രദേശത്തെ സൂഷ്മജീവജാലങ്ങളെക്കുറിച്ചാണ് അനുപമ ഗവേഷണം നടത്തുന്നത്. നിർമ്മിത ബുദ്ധിയുടെ പിൻബലത്തോടെയാണ് അനുപമയുടെ പഠനം.
ഗോവ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചാണ് ആർട്ടിക് പദ്ധതിയിലേയ്ക്ക് അനുപമയെ തിരഞ്ഞെടുത്തത്. ബയോളജി, സുവേളജി എന്നിവ പഠിച്ചവർക്കാണ് അവസരം.
എ.ഐ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗവേഷണപ്രബന്ധമാണ് കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപികയായ അനുപയെ തിരഞ്ഞടുക്കാൻ വഴിതെളിച്ചത്. എറണാകുളം ഇടപ്പള്ളി സ്വദേശിനിയാണ്.