കൊച്ചി: കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി സെറിബ്രല്‍ മെനഞ്ചൈറ്റിസ് രോഗം സ്ഥിരീകരിച്ചു. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ എണ്ണം നാളായി.
ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്‌കൂള്‍ താത്കാലികമായി അടച്ചിട്ടു. ഏഴും എട്ടും വയസ്സുള്ള വിദ്യാര്‍ഥികളാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കടുത്ത തലവേദനയെയും ഛര്‍ദ്ദിയേയും തുടര്‍ന്നാണ് കുട്ടികള്‍ ചികിത്സ തേടിയത്. ഇവരിൽ മൂന്ന് കുട്ടികള്‍ക്ക് രോഗബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. രോഗബാധയെ തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറിതല പരീക്ഷകൾ മാറ്റിവെച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി പ്രതികരിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡിഎംഒ പറഞ്ഞു.