മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സോളിംഗനിലെ കത്തിയാക്രമണത്തിന് ശേഷം വെള്ളിയാഴ്ച (ആഗസ്റ്റ് 30) ജർമ്മനിയിൽ വീണ്ടും ആക്രമണം. 32 കാരിയായ ഒരു സ്ത്രീ ബസിൽ ആറ് പേരെ കുത്തി പരിക്കേൽപ്പിച്ചു.Another knife attack in Germany: Woman stabs six people on bus
സീഗൻ പട്ടണത്തിൽ നടന്ന ആക്രമണത്തിൽ, ജർമ്മൻ സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡിഡബ്ല്യു റിപ്പോർട്ട് ചെയ്തു.
സംഭവസമയത്ത് 40 പേരെങ്കിലും ബസിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സിറ്റി ഫെസ്റ്റിവലിന് പോകുകയായിരുന്ന ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റ ആറു പേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് ഭീകരാക്രമണം ആകാൻ സാധ്യതയില്ല എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, ആക്രമണത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആക്രമണത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും, 32 കാരിയായ സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോയേഴ്സിൽ വഴിയാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് വെടിവെച്ച് കൊന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് സീഗനിലെ ഈ ആക്രമണം.