അതൃപ്തി അറിയിച്ച് അണ്ണാമലൈ
ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപിയിലും എന്‍ഡിഎ മുന്നണിയിലുമുള്ള അതൃപ്തി തുറന്നുപറഞ്ഞു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ.
“ശുദ്ധമായ രാഷ്ട്രീയം നടപ്പാക്കുമെന്ന പ്രതീക്ഷയോടെയാണ് സിവില്‍ സര്‍വീസ് വിട്ട് ബിജെപിയില്‍ ചേർന്നത്.
അത് സാധ്യമാകുന്നില്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും,” — അണ്ണാമലൈ വ്യക്തമാക്കി.
സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായും മുന്നണിയിലെ എഐഎഡിഎംകെയുമായും അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകൾക്കിടയിലാണ് അണ്ണാമലൈയുടെ പ്രതികരണം.
“തമിഴ്നാട്ടിൽ മികച്ച രാഷ്ട്രീയ സഖ്യം രൂപപ്പെടണമെന്ന പ്രതീക്ഷയോടെയാണ് ബിജെപിക്കായി പ്രവര്‍ത്തിക്കുന്നത്.
പദവികളില്‍ തുടരേണ്ടത് ആരാണെന്നും എങ്ങനെ പെരുമാറണമെന്നും നിര്‍ദേശിക്കാനുള്ള അധികാരം എനിക്കില്ല.
ഇഷ്ടമുണ്ടെങ്കില്‍ തുടരും; അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും. സമയമാകുമ്പോള്‍ പ്രതികരിക്കും,” — അദ്ദേഹം പറഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്നും തോക്കുചൂണ്ടി ഒരാളെയും പാര്‍ട്ടിയില്‍ നിര്‍ത്താനാവില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.
സ്വത്ത് സംബന്ധിച്ച കേസില്‍ ബിജെപി നേതൃത്വം വിശദീകരണം തേടിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹം പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും മുന്നണിയിലെ എഐഎഡിഎംകെയുമായുള്ള തര്‍ക്കങ്ങള്‍ക്ക് തന്റെ നിലപാടുകളാണ് കാരണം എന്ന ആരോപണം അണ്ണാമലൈ നിഷേധിച്ചു.
“ടി.ടി.വി ദിനകരന്‍, ഒ. പനീര്‍ശെല്‍വം, കെ.എ. സെങ്കോട്ടയ്യന്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയുമായി എനിക്ക് ബന്ധമില്ല.
ഇതില്‍ എന്റെ പേര് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. സംസാരിക്കാന്‍ തുടങ്ങിയാല്‍ പലതും പറയേണ്ടിവരും. എഐഎഡിഎംകെയെ ഇതുവരെ വിമര്‍ശിച്ചിട്ടില്ല,
പക്ഷേ അവരുടെ നേതാക്കള്‍ തന്നെ അധിക്ഷേപിക്കുന്നതാണ്. അമിത് ഷായ്ക്ക് നല്‍കിയ വാക്ക് മാനിച്ചാണ് സ്വയം നിയന്ത്രിക്കുന്നത്. ക്ഷമയ്ക്കും ഒരു പരിധിയുണ്ട്,” — അണ്ണാമലൈ വ്യക്തമാക്കി.
English Summary:
Former Tamil Nadu BJP chief K. Annamalai expressed dissatisfaction with the BJP and NDA in Tamil Nadu, saying he joined politics expecting clean governance but would return to farming if that failed. He denied reports of forming a new party or being responsible for tensions with the AIADMK, adding that he was exercising restraint out of respect for Amit Shah’s advice.









