ചൈനയുടെ ആകാശത്ത് ഭീതിപടർത്തി അജ്ഞാതവസ്തു
ബീജിംഗ്: ചൈനയുടെ ആകാശത്ത് ഭീതിപടർത്തിയ അജ്ഞാതവസ്തു സൈനിക മിസൈൽ ഉപയോഗിച്ച് വീഴ്ത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഷാഡോംഗ് പ്രവിശ്യയിൽ ചൈനീസ് സൈനികാഭ്യാസങ്ങൾ നടക്കുന്ന ബൊഹായ് കടൽ മേഖലയിലാണ് സംഭവം.
സെപ്തംബർ 12 വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഷാഡോംഗ് പ്രവിശ്യയിലെ വേഫാംഗ്, റിസാവോ നഗരങ്ങൾക്ക് സമീപത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടത്.
ആകാശത്ത് താഴ്ന്നു പറക്കുകയായിരുന്ന ഒരു അജ്ഞാത വസ്തുവിലേക്ക് ഒരു മിസൈൽ പാഞ്ഞടുക്കുകയും തുടർന്ന് വലിയ സ്ഫോടനം നടക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ചുവന്ന തീഗോളം പോലെ കാണപ്പെടുന്ന ഒരു മിസൈൽ ലക്ഷ്യസ്ഥാനത്ത് ഇടിക്കുന്നതും തുടർന്ന് രണ്ട് സ്ഫോടനങ്ങൾ നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ഫോടനത്തിന് ശേഷം അവശിഷ്ടങ്ങൾ താഴെ പതിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം സംഭവത്തെക്കുറിച്ച് ചൈനീസ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്താണ് വീഴ്ത്തപ്പെട്ടതെന്നോ സ്ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്നോ ഉള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, കണ്ടെത്തിയത് ഒരു അൺഐഡന്റിഫൈഡ് ഫ്ളയിംഗ് ഒബ്‌ജക്‌ട് (യുഎഫ്‌ഒ) അഥവാ പറക്കുംതളികയാണെന്നാണ് ചിലർ അവകാശപ്പെടുന്നത്.
മറ്റ് ചിലർ ഇതൊരു സൈനിക ഡ്രോൺ ആകാം അല്ലെങ്കിൽ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചെത്തിയ ഒരു ഉൽക്കയാകാം എന്ന സാധ്യതയും ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് സൈന്യം പരിശീലനത്തിനായി ഉപയോഗിക്കുന്ന വ്യാജ ഡ്രോണുകളോ മിസൈലുകളോ ആകാം ഇതെന്നും ചില നിരീക്ഷകർ പറയുന്നുണ്ട്.
ബൊഹായ് കടലിൽ സൈനികാഭ്യാസങ്ങൾ നടക്കുന്നതിനിടെ പട്ടാളക്കാർ അബദ്ധത്തിൽ ഇതിനെ ആക്രമിച്ചതാകാമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഇത് ഉൽക്കയല്ല എന്ന ഒരു കൂട്ടരുടെ വാദത്തിനും സ്വീകാര്യത ലഭിക്കുന്നുണ്ട്. ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വളരെ ഉയർന്ന വേഗതയിൽ സഞ്ചരിക്കുകയും വായുവുമായുള്ള ഘർഷണം മൂലം തിളങ്ങുന്നതായും കാണപ്പെടാറുണ്ട്.
എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന അജ്ഞാത വസ്തുവിന് ഉൽക്കകളെപ്പോലെ വാൽഭാഗം ഇല്ലായിരുന്നുവെന്നും ആണ് വാദം.
എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന അജ്ഞാത വസ്തുവിന് ഉൽക്കകളെപ്പോലെ വാൽഭാഗം ഇല്ലായിരുന്നുവെന്നും ഇത് ഉൽക്കയല്ലെന്ന വാദത്തിന് ബലം നൽകുകയാണ്.
ഈ വാദങ്ങൾക്കെല്ലാം പുറമെ യുഎസ് കോൺഗ്രസ് അടുത്തിടെ പുറത്തുവിട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് തൊട്ടുപിന്നാലെയാണ് ചൈനയിലെ ഈ സംഭവം എന്നത് കൂടുതൽ ശ്രദ്ധ നൽകുന്നു.
Summary: An unidentified flying object that created panic in China’s skies was shot down using a military missile. The incident occurred in the Bohai Sea region of Shandong Province, where Chinese military exercises were underway.