കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുമ്പോഴും രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ് പ്രതിസന്ധിയിലാണ്. കെട്ടിക്കിടക്കുന്ന വെള്ളമാണ് രോഗവ്യാപനത്തിന് കാരണമെന്ന നിഗമനത്തെ തെറ്റിച്ച്, പൈപ്പ് വെള്ളം മാത്രം ഉപയോഗിച്ചവരിലും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ ഉദ്യോഗസ്ഥർ ആശങ്കയിലാണ്.
രാജ്യത്ത് ഇത്രയും വ്യാപകമായി രോഗം പടർന്നിട്ടുള്ളത് കേരളത്തിലേയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനവും ഉയർന്ന മരണനിരക്കും വിലയിരുത്താൻ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. കേന്ദ്രസംഘം നടത്തിയ പ്രാഥമിക വിലയിരുത്തലിൽ ലോകത്തൊന്നും കാണാത്ത തോതിലാണ് രോഗബാധയും മരണനിരക്കും കേരളത്തിൽ ഉള്ളതെന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65 കാരന്റെ മരണത്തോടുകൂടി, രോഗബാധ മൂലം ഒരുമാസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് ഇതുവരെ 65 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. വർഷാരംഭം മുതൽ അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 33 ആയി.
വ്യക്തമായ ഉറവിടം കണ്ടെത്താനാകാത്തതാണ് ആരോഗ്യവകുപ്പിന് ഏറ്റവും വലിയ വെല്ലുവിളി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർക്കാണ് രോഗം ബാധിക്കുന്നതെന്ന് കരുതി ജലാശയങ്ങൾ ശുചീകരിക്കുന്നതടക്കമുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കുമ്പോഴാണ്, വീട്ടിൽ നിന്നു പുറത്തുപോകാത്തവർക്കും രോഗം ബാധിച്ചത്.
പോത്തൻകോട്, ചിറയിൻകീഴ് പ്രദേശങ്ങളിലെ രണ്ട് വയോധികരുടെ മരണമാണ് ഇതിന് ഉദാഹരണം.ചിറയിൻകീഴ് അഴൂർ സ്വദേശിയായ വസന്ത (77) തിളപ്പിച്ച വെള്ളം മാത്രമേ കുടിച്ചിരുന്നുള്ളു. വീടുവിട്ടിറങ്ങാറില്ലായിരുന്ന വസന്തയ്ക്ക് രോഗം ബാധിച്ചതോടെ രോഗവ്യാപനരീതിയെക്കുറിച്ച് പുതിയ സംശയങ്ങൾ ഉയർന്നു.
രോഗവ്യാപനത്തെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണം ലഭിക്കാതെ സംസ്ഥാന സർക്കാർ നിസംഗതയിലാണെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. എങ്കിലും, കേന്ദ്രസംഘം പരിശോധന നടത്തുന്നുവെന്ന മറുപടിയിലാണ് സർക്കാർ നിലകൊള്ളുന്നത്.
അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളും ഐ.സി.എം.ആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എപ്പിഡെമിയോളജിയും ചേർന്നാണ് സംസ്ഥാനത്ത് പഠനം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രോഗബാധിത പ്രദേശങ്ങളിൽ സംഘം പരിശോധന തുടരുന്നു.
97 ശതമാനം മരണനിരക്കുള്ള ഈ രോഗവ്യാപനത്തിന് പിന്നിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാലിന്യനിർമാർജനത്തിലെ പോരായ്മകളാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
English Summary:
Kerala’s health department remains unable to control or trace the source of the deadly Amoebic Meningoencephalitis outbreak that has claimed 33 lives this year. Contrary to earlier assumptions that the disease spreads through stagnant water, several patients who used only piped and boiled water have also been infected — including elderly individuals who never left their homes. The central health team, which arrived in Kerala f or an investigation, noted that the infection and death rate in the state are unprecedented globally. The fatality rate of the disease stands at a staggering 97%.Experts from ICMR’s National Institute for Epidemiology, along with teams from Thiruvananthapuram and Kozhikode Medical Colleges, are studying the spread in affected districts. Health officials allege that lapses in waste management by local bodies could be a key factor behind the outbreak.









