ലോകം ഭയക്കുന്ന സൂക്ഷ്മജീവി ഇടപ്പള്ളിയിലും
കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വര ഭീതി. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗി ഇപ്പോൾ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് രണ്ട് ദിവസം മുൻപ് തൃശൂർ സ്വദേശിനി സരസമ്മ (85) ഈ രോഗബാധ മൂലം മരിച്ചു.
ഒക്ടോബർ മാസത്തിൽ മാത്രം 62 പേരിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്, 11 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഈ വർഷം ഇതുവരെ 32 പേർ മരണപ്പെട്ടു.
വളരെ അപൂർവമായി കാണപ്പെടുന്ന രോഗമായിരുന്ന അമീബിക് മസ്തിഷ്കജ്വരം, ഇപ്പോൾ സംസ്ഥാനതലത്തിൽ ആശങ്ക ഉയർത്തുന്നു.
സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലാണ് രോഗബാധയുണ്ടാകാറുള്ളത്.
എന്നാൽ ഇപ്പോൾ ഇത്തരം സാഹചര്യമില്ലാത്തവരിലും, മൂന്നുമാസം പ്രായമുള്ള ശിശുക്കളിലും വരെ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ.
ശുദ്ധജലത്തിൽ വളരുന്ന ഫ്രീ ലിവിങ് അമീബയാണ് പ്രധാന വില്ലൻ. കാലാവസ്ഥാ വ്യതിയാനം, മലിനമായ ജലസ്രോതസ്സുകൾ, അശുദ്ധമായ കിണറുകൾ, ടാങ്കുകൾ എന്നിവയാണ് രോഗവ്യാപനത്തിന് കാരണമാകുന്നത്.
മനുഷ്യരിൽ ഏറ്റവും അപകടകാരിയായ അമീബയാണ് നെഗ്ലേറിയ ഫൗളറി. രോഗം സ്ഥിരീകരിച്ചാൽ മരണസാധ്യത 97 ശതമാനമാണ്.
ലക്ഷണങ്ങൾ സാധാരണ തലവേദന, പനി, ഛർദ്ദി എന്നിവയായി തുടങ്ങും. തുടർന്ന് ഫിറ്റ്സ്, ബോധം മറയൽ തുടങ്ങിയ ഗുരുതരാവസ്ഥകൾ ഉണ്ടാകാം.
രോഗം തിരിച്ചറിയാൻ CSF ടെസ്റ്റ് നിർണായകമാണ്. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പകരില്ല; മലിനജലത്തിലൂടെ മാത്രമാണ് അപകടം.
പ്രതിരോധ മാർഗങ്ങൾ:
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കുക.
സ്വിമ്മിങ് പൂളുകൾ ക്ലോറിനേറ്റ് ചെയ്യുക.
കിണറുകളും ടാങ്കുകളും ശുദ്ധമായി സൂക്ഷിക്കുക.
കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറിയില്ലെന്ന് ഉറപ്പാക്കുക.
ഷവർ ഉപയോഗിക്കുമ്പോൾ മുഖം നേരിട്ട് മേലോട്ടു നോക്കി വെള്ളം വീഴുന്നത് ഒഴിവാക്കുക.
English Summary:
A new case of Amoebic Meningoencephalitis (brain-eating amoeba infection) has been confirmed in Idappally, Kochi. The patient, a native of Lakshadweep, is under treatment at a private hospital. Kerala has reported 62 cases and 11 deaths in October alone, with 32 deaths this year. The infection, caused by free-living amoebae such as Naegleria fowleri, spreads through contaminated water entering the nasal passages and can be fatal in 97% of cases. Preventive measures include avoiding stagnant water, maintaining clean water sources, and preventing water from entering the nose while bathing.









