ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിന് സ്ഥലംമാറ്റം. യു.പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്തതിന് പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. മലപ്പുറത്തേക്ക് ആണ് ജയരാജിനെ സ്ഥലംമാറ്റിയത്. സർവീസിൽ നിന്ന് വിരമിക്കാൻ വെറും അഞ്ച് മാസം മാത്രം ശേഷിക്കെയാണ് നടപടി. മൂന്നുമാസം മുൻപാണ് ജയരാജ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല എടുത്തത്.
കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിന് എക്സൈസ് കേസെടുത്തത്. ചെറുപ്പക്കാരുടെ സംഘത്തെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. ഇതിൽ കനിവ് കൂടിയുണ്ടായിരുന്നു. കേസിൽ ഒമ്പതാം പ്രതിയാണ് എംഎൽഎയുടെ മകൻ. കനിവ് നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്‌ബുക്ക് ലൈവിലൂടെ പ്രതിഭ രംഗത്തെത്തിയിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്.
ജയരാജ് കർശനമായ നടപടികളാണ് ലഹരിസംഘത്തിനെതിരെ ഇതിനിടെ സ്വീകരിച്ചത്. ലഹരിക്കേസിൽ നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു. ബിനാമി കള്ളുഷാപ്പുകൾക്ക് എതിരെയും നടപടി എടുത്തിരുന്നു.