ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്. അടുത്ത കാലത്താണ് ഇയാൾ കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. ഡിവൈഎസ്പിക്കും പൊലീസുകാര്‍ക്കും വേണ്ടിയാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ അങ്കമാലിയിലെ വീട്ടില്‍ വിരുന്ന് ഒരുക്കിയത്.
തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഡിജിപി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നേടിയിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇക്കാര്യം ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്യാനുള്ള നിര്‍ദേശം ലഭിച്ചത്.
ഇന്നലെ വൈകീട്ട് ഏഴ് മണിവരെ നടന്ന വിരുന്നിലാണ് ആലപ്പുഴയിലെ ഡിവൈഎസ്പിയും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. എന്നാല്‍, അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ബാത്റൂമില്‍ ഒളിച്ചു. സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് പൊലീസുകാരെ നേരത്തേ സസ്‌പെന്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒരാള്‍ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാള്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ജോലി ചെയ്യുന്ന പൊലീസുകാരനുമാണ്.
തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്. തമ്മനം ഫൈസല്‍ അടക്കം രണ്ട് പേരെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്.
Read More: കരിയറിൽ ആദ്യം; ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി മുൻ ചാമ്പ്യൻ റഫേൽ നദാൽ
Read More: കേരളത്തിൽ ഇനി പെരുമഴക്കാലം; കാലവര്‍ഷം വെള്ളിയാഴ്ച എത്തും; ഇത്തവണ മഴ കനക്കും