എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി
തിരുവനന്തപുരം: ശബരിമല വിവാദത്തെ തുടർന്ന് എംആർ അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റി എക്സൈസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
ശബരിമല സന്നിധാനത്തേക്കുള്ള യാത്രയിൽ ട്രാക്ടർ ഉപയോഗിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തിരുന്നു.
അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. തിങ്കളാഴ്ചയാണ് പോലീസ് മേധാവി സർക്കാരിന് ഈ ശുപാർശ നൽകിയത്. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രാക്ടർ യാത്ര; എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് ഡിജിപി
തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്.
ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചിരുന്നു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് പുറത്തു വരുന്ന വിവരം.
സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്. ട്രാക്ടറുകൾ അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന് 2021-ൽ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.
വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശുപാർശകളില്ലാതെയാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു.
വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയർന്നിട്ടും എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി പേരിനൊരു അച്ചടക്ക നടപടി മാത്രമാണ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സ്വീകരിച്ചിട്ടുള്ളു. അത്രമാത്രം മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട അതിവിശ്വസ്തനായ ഉദ്യോഗസ്ഥനാണ് അജിത്കുമാർ പേരിന് ഒരു നടപടിക്കായി സിപിഐ എകെജി സെന്ററിൽ കയറി ഇറങ്ങി നടന്നതും രാഷ്ട്രീയ കേരളം കണ്ടതാണ്. എന്നാൽ ആ നില മാറുകയാണ്.
തൃശൂർ പൂരം അലങ്കോലമായതിൽ അജിത്കുമാറിന് എതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. വലിയ പ്രതിസന്ധിയും സംഘർഷാവസ്ഥ ഉണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ല. മന്ത്രിമാർ ഉൾപ്പെടെ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയാറായില്ലെന്നും ഇതെല്ലാം വലിയ വീഴ്ചയാണെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തൽ. മുൻ ഡിജിപി ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ.
ഇതിനിടെയാണ് ഹൈക്കോടതി ഉത്തരവ് മറികടന്ന് ട്രക്ടറിൽ ശബരിമല യാത്ര നടത്തി എന്ന പുതിയ വിവാദവും ഉയർന്നത്. അജിത്കുമാറിന്റെ ട്രാക്ടർ യാത്രയെ ദൗർഭാഗ്യകരമായ സംഭവം എന്നാണ് ഹൈക്കോടതി വിമർശിച്ചത്. കോടതി നിയമം അറിയാവുന്ന ഉദ്യോഗസ്ഥൻ മനപൂർവം നിയമം ലംഘിച്ചിരിക്കുന്നു എന്നാണ് ഉയരുന്ന വിമർശനം. ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ടാണ് ട്രാക്ടർ ഉപയോഗിച്ചതെന്ന അജിത്കുമാറിന്റെ വിശദീകരണവും കോടതി നേരത്തെ തള്ളിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോ എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചിരുന്നു.
ആദ്യം മുതൽ അജിത്കുമാറിന് എതിരെ നിലപാട് എടുത്തിരുന്ന സിപിഐയും ഇതോടെ വിമർശനം കടുപ്പിച്ചിട്ടുണ്ട്. വകതിരിവ് എന്നൊരു കാര്യമുണ്ട്, അത് ട്യൂഷൻ സെന്ററിൽ പോയാൽ പഠിക്കാൻ കഴിയില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഇതോടെ അജിത്കുമാറിന് എതിരെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കും എന്നതിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്പുതിയ. ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് പോയി കണ്ടത് അടക്കമുള്ള വിവാദങ്ങളെ നിസാരമായി കണ്ട മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയേയും അങ്ങനെ തന്നെ കാണുമോ എന്നാണ് ഇനി അറിയേണ്ടത്.
English Summary :
Following the Sabarimala controversy, M R Ajith Kumar has been transferred from the police force and appointed as the new Excise Commissioner. The current Excise Commissioner, Mahipal Yadav, is on leave. The government will inform the High Court about the battalion-level transfer.