പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ തിരുവനന്തപുരത്ത് ഇവർ പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ ഇടത് മുന്നണികളിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് യുഡിഎഫ് കുടപിടിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇരുമുന്നണിയിൽ നിന്നും ഇനിയും ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ബന്ധം പരസ്യമാണ്. കേരളത്തിൽ ഇരുമുന്നണികളുടേയും നിലനിൽപ്പ് അപകടത്തിലേക്കാണ് പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇരുമുന്നണികളുടേയും രാഷ്ട്രീയം അവസാനിക്കുന്നത് കാണാം. പല മണ്ഡലങ്ങളിലും എൻഡിഎയാണ് പ്രധാന കക്ഷിയെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇടത് മുന്നണിയിൽ നിന്നും ബിജെപിയിലേക്ക് ആളുകൾ ഇനിയും ചേരും മുഖ്യമന്ത്രി വലിയ ഡെക്കറേഷൻ ഒന്നും ചെയ്യേണ്ട കാര്യമില്ല. ജിഎസ്ടി നടപ്പാക്കില്ലെന്ന് പറഞ്ഞു പിന്നീട് നടപ്പാക്കി, ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന് പറഞ്ഞു പിന്നീട് അംഗീകരിച്ചു, അത്തരത്തിൽ പിണറായി ആളുകളെ കബളിപ്പിക്കുകയാണ്, സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഒരമ്മ പെറ്റ മക്കളേപ്പോലെയാണ് പിണറായിയും സതീശനും. മാസപ്പടി വിഷയത്തിൽ നിയമസഭയിൽ സതീശൻ ഒരക്ഷരം മിണ്ടിയില്ല. പക്ഷിക്ക് കരണ്ടടിച്ചാൽ പോലും അടിയന്തിര പ്രമേയം കൊണ്ട് വരുന്നവർ മാസപ്പടി വിഷയത്തിൽ മിണ്ടിയില്ല. ഇരുപത്തിയൊന്നാമത്തെ മന്ത്രിയാണ് വിഡി സതീശൻ. മാത്രമല്ല, പുനർജനി കേസിൻ്റെ എല്ലാ രേഖകളും പിണറായിയുടെ കയ്യിലുണ്ട്. എന്നിട്ടും സതീശനെതിരെ ഒരു നടപടിയും ഇല്ല. ചെന്നിത്തലയെ മാറ്റിയതിന് പിന്നിൽ പിണറായിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കെ റൈസ് എന്നാൽ കിട്ടാത്ത റൈസാണെന്നും കെ റെയിൽ എന്നാൽ കിട്ടാത്ത റെയിലാണെന്നും കെ ഫോൺ എന്നാൽ കിട്ടാത്ത ഫോൺ ആണെന്നും സർക്കാർ പദ്ധതികളെ പുരിഹസിച്ചു കൊണ്ട് കെ സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനെയും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ടൂറിസ്റ്റുകൾ ധാരാളം പോകുന്നത് കശ്മീരിലേക്കാണെന്നും റിയാസിനോട് ചോദിച്ചാൽ കൃത്യമായ കാര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. വന്യമൃഗ ആക്രമണ വിഷയത്തിൽ കേന്ദ്രം പ്രതികരിക്കുന്നില്ലെന്ന ആരോപണത്തോട് കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ, ‘വന്യമൃഗ ആക്രമണ വിഷയത്തിൽ കേന്ദ്രം നയം വ്യക്തമാക്കിയിട്ടുണ്ട്. കാശും കൊടുത്തിട്ടുണ്ട്, വെടി വയ്ക്കാൻ ഉത്തരവും കൊടുക്കാം എന്ന് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്. കേരളം ചോദിക്കാത്തതും കേന്ദ്രം കൊടുത്തിട്ടുണ്ട്.’