ഡൽഹി: രാജ്യത്ത് വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ് വിമാനത്തിൽ പരിശോധന തുടരുകയാണ്.
അതേസമയം, രാജ്യത്ത് വിമാനത്തിന് ഭീഷണി തുടരുകയാണ്. കഴിഞ്ഞ ദിവസം പാരീസില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിസ്താര വിമാനത്തിനാണ് ബോംബ് ഭീഷണി നേരിട്ടത്. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുകെ 024 വിമാനത്തിനാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.
294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡിഗോയുടെ ഡല്‍ഹി-വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു. വെള്ളിയാഴ്ച 177 യാത്രക്കാരുമായി ഡൽഹി -ശ്രീനഗര്‍ വിസ്താര വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതോടെ ശ്രീനഗറില്‍ വിമാനം ഇറക്കി യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ച് പരിശോധന നടത്തിയ ശേഷമാണ് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
Read Also: നിങ്ങൾ വ്യായാമം കുറവുള്ളവരാണോ ? ഈ ഭക്ഷണം നിങ്ങളെ ക്യാൻസർ രോഗിയാക്കും
Read Also: പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍
Read Also: ബിജെപി ഫുൾ കോൺഫിഡൻസിൽ; സത്യപ്രതിജ്ഞ തീയതി കുറിച്ചു; രാഷ്ട്രപതി ഭവനിൽ ഒരുക്കങ്ങൾക്ക് തുടക്കം