മൂന്നാർ: സിനിമാ ഷൂട്ടിങ്ങിനായി വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമാതാവ് മുങ്ങി. പരാതിയുമായി ഓഫിസിലെത്തിയവരെ അവശനിലയിൽ കണ്ടതോടെ ഡിവൈഎസ്പി സ്വന്തം പണം നൽകി ഭക്ഷണം എത്തിച്ചു വിതരണം ചെയ്തു.രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതെ നിർമാതാവിനെ കാത്തിരിക്കുകയായിരുന്നു ഇവർ.
വർക്കല, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 27 പേരാണ് മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബിക്ക് ഇന്നലെ പരാതി നൽകാനെത്തിയത്.
കഴിഞ്ഞ 10നാണ് കൊച്ചി സ്വദേശിയായ സംവിധായകൻ്റെ മലയാളം സിനിമയിൽ അഭിനയിക്കുന്നതിനായി വിവിധ ജില്ലകളിൽ നിന്നുളള 120 പേർ മൂന്നാറിലെത്തിയത്. മൂന്നാറിലെ വിവിധ ലോഡ്ജുകളിലായിരുന്നു ഇവർക്ക് താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. നാലു ദിവസത്തെ പരിശീലനത്തിനു ശേഷം 15 ന് മീശപ്പുലിമലയിൽ ഒരു ദിവസം മുഴുവൻ ഷൂട്ടിങ് നടന്നിരുന്നു. അടുത്ത ഷെഡ്യൂളിനായി ഇവർ കാത്തിരിക്കുന്നതിനിടയിലാണ് നിർമാതാവ് അടക്കമുള്ളവർ മുങ്ങിയത്. ഇതോടെ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങി.
നിർമാതാവ് അടക്കമുള്ളവർ സിനിമാക്കാർ മടങ്ങിവരുമെന്നു കരുതി ദേവികുളം റോഡിലെ ലോഡ്ജിൽ താമസിച്ചവരാണ് രണ്ടു ദിവസമായി ഭക്ഷണം പോലും ലഭിക്കാതായതോടെ പരാതിയുമായി ഡിവൈഎസ്പിയെ സമീപിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഓഫിസിലെത്തിയ എല്ലാവർക്കും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുറത്തുനിന്നു ഭക്ഷണമെത്തിച്ചു നൽകി. തുടർന്ന് ഡിവൈഎസ്പി നിർമാതാവുമായി ഫോണിൽ സംസാരിച്ചു. നിർമാതാവ് അടക്കമുള്ളവർ ഇന്നു മൂന്നാറിലെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഡിവൈഎസ്പിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.