എറണാകുളം: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിലാണ് രോഗം സ്ഥിരീകരിച്ചത്.
സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. ഈ ഫാമിലുണ്ടായിരുന്ന 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് കൊന്ന് സംസ്‌ക്കരിച്ചു.
കൂടാതെ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിർത്തി വയ്ക്കാനും ഉത്തരവിൽ പറയുന്നു.
രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും.
ആഫ്രിക്കൻ പന്നിപ്പനി
അസ്ഫാര്‍വിറിഡേ വിഭാഗത്തിൽ പെട്ട ഒരുതരം ഡി.എൻ.എ വൈറസാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഒര്‍നിതോഡോറോസ് ജനുസിൽ പെട്ട ചില ടിക് ചെള്ളുകൾ ആണ് രോഗ വാഹകർ.
ആഫ്രിക്കയിൽ കാണുന്ന ചിലയിനം കാട്ടുപന്നികളും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ഈ വൈറസിന്റെ വാഹകരായി പ്രവർത്തിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വൈറസ് മനുഷ്യരിൽ രോഗം പടർത്തില്ല.
പന്നികളിൽ ഈ വൈറസ് ടിക്കുകളിലൂടെ ആണ് എത്തുന്നത്. കൂടാതെ രോഗബാധിതരായ പന്നികളുടെ മലം മൂത്രം ശരീര സ്രവങ്ങൾ എന്നിവയിലൂടെ മറ്റ് പന്നികളിലേക്ക് രോഗം പടരും.
രോഗബാധയുള്ള പന്നികളുടെ മാംസത്തിലൂടെയും അതുപയോഗിച്ചുണ്ടാക്കുന്ന മൃഗത്തീറ്റകൾ പന്നികൾ തന്നെ കഴിക്കുന്നതിലൂടെയും പന്നികളിൽ രോഗം പടരാം. പന്നികളുടെ മലത്തിൽ 11 ദിവസം വരെ വൈറസ് രോഗബാധ ക്ഷമതയോടെ ഉണ്ടാകും എന്നാണ് റിപോർട്ടുകൾ പറയുന്നത്.
Summary: African Swine Fever confirmed in Ernakulam district, Kerala. The outbreak was reported in Pandianchira, located in the Malayattoor-Neeleswaram panchayath of Kalady.