വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം
കടുത്തുരുത്തി: പഞ്ചായത്തിലെ കപിക്കാട്–നീലിമല പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ഭക്ഷണം കഴിക്കാനോ വീടിനു പുറത്തേക്ക് ഇറങ്ങാനോ പോലും കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാർ.
കടുത്തുരുത്തി പഞ്ചായത്തിലെ 14-ാം വാർഡിലാണ് പ്രശ്നം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.
വീടുകളുടെ മതിലുകൾ, മുറ്റങ്ങൾ, കിണറുകളുടെ ചുവരുകൾ, റോഡരികുകൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് ഒച്ചുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. പച്ചക്കറികൾ, ചെടികൾ, കൃഷികൾ എന്നിവ തിന്ന് നശിപ്പിക്കുന്നതിലൂടെ കർഷകരും വലിയ ബുദ്ധിമുട്ടിലാണ്.
പഞ്ചായത്തും കൃഷിവകുപ്പും ആരോഗ്യവകുപ്പും ഇതിനുമുമ്പ് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടോമി പ്രാലടി പറഞ്ഞു.
പ്രദേശവാസികൾ ദിവസവും രാവിലെയും വൈകിട്ടും ബക്കറ്റുകണക്കിന് ഒച്ചുകളെ പിടികൂടി ഉപ്പിട്ട് നശിപ്പിക്കുകയാണ്. എങ്കിലും ഒച്ചുകളുടെ എണ്ണം കുറയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഈ പ്രശ്നം തുടരുന്നതായും പരാതിയുണ്ട്.
ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രിക്കാൻ, ബാധിത പ്രദേശത്തെ ചുറ്റി അര കിലോമീറ്റർ പരിധിയിൽ കോപ്പർ സൾഫേറ്റ് (തുരിശ്) സ്പ്രേ ചെയ്യണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇതുവഴി മറ്റ് പ്രദേശങ്ങളിലേക്ക് ഒച്ചുകൾ വ്യാപിക്കുന്നത് തടയാനാകുമെന്ന് അവർ പറയുന്നു.
ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം കൃഷിക്കും മനുഷ്യാരോഗ്യത്തിനും ഭീഷണിയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇവ ചിലപ്പോള്‍ കുട്ടികളിൽ മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് കാരണമാകാനുള്ള സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
അതിനാൽ ശല്യം തടയാൻ അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary
Residents of Kapikkad–Neelimala in Kaduthuruthy Panchayat are facing severe trouble due to the rapid spread of African snails. Hundreds of snails have been found on house walls, roadsides, wells, and gardens, damaging crops and plants. Locals say they are collecting buckets of snails every day and destroying them with salt, but the infestation continues to grow. Residents have urged the agriculture and health departments to take stronger action, including spraying copper sulfate within a 500-meter radius to control the spread. Experts warn that African snails can harm crops and may also pose health risks.








