അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു
കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ അതിർത്തിക്കടുത്തുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുറഞ്ഞത് 250 പേർ കൊല്ലപ്പെടുകയും 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തിങ്കളാഴ്ച പുലർച്ചെ 12.57ഓടെയാണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്കെയിലിൽ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 160 കിലോ മീറ്റർ ആഴത്തിലാണ്.
റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ 160 കിലോമീറ്റർ ആഴത്തിലായിരുന്നു.
ശക്തമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതോടെ വീടുകളും കെട്ടിടങ്ങളും തകർന്നു വീണു. നിരവധി ഗ്രാമങ്ങൾ നിലംപരിശായി, റോഡുകളും വൈദ്യുതി വിതരണവും തകർന്ന അവസ്ഥയിലാണ്.
പ്രകമ്പനം ഇന്ത്യയിലും
അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളായ പാകിസ്താനിലും വടക്കേ ഇന്ത്യയിലുമടക്കം ശക്തമായി അനുഭവപ്പെട്ടു. ഡൽഹിയിലും പഞ്ചാബിലുമുള്ള ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങുകയും ഭീതിയിലാകുകയും ചെയ്തു. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനം
ഹിമാലയത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ അടുത്തിടെ ആവർത്തിച്ച് ഭൂചലനങ്ങൾ ഉണ്ടാകുന്നത് ആശങ്ക ഉയർത്തുകയാണ്. ഇന്ത്യൻ-യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സ്ഥിരമായ ചലനമാണ് ഇത്തരം ഭൂചലനങ്ങൾക്ക് പ്രധാന കാരണം. വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്, ഭാവിയിൽ ഇത്തരത്തിലുള്ള ശക്തമായ പ്രകമ്പനങ്ങൾ വീണ്ടും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ്.
വ്യാപകമായ നാശനഷ്ടം
രാജ്യത്തിന്റെ തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ചത്. വീടുകൾ തകർന്നുവീണതോടെ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തകർ, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. എന്നാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് താലിബാൻ ഭരണകൂടം അറിയിക്കുന്നത്.
താലിബാൻ അഭ്യർത്ഥന
ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര സഹായം ആവശ്യമാണെന്ന് താലിബാൻ സർക്കാരിന്റെ വക്താവ് അറിയിച്ചു. ഭക്ഷണം, മരുന്ന്, അടിയന്തര വൈദ്യസഹായം, രക്ഷാപ്രവർത്തന ഉപകരണങ്ങൾ എന്നിവയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. 2022-ലും 2023-ലും ഉണ്ടായ ഭൂകമ്പങ്ങളിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു. വീണ്ടും ഇത്രയും വലിയ ദുരന്തം ആവർത്തിക്കപ്പെടുന്നത് രാജ്യത്തിന് തിരിച്ചടിയായി മാറുകയാണ്.
ഇന്ത്യയിലും ഭൂകമ്പം
ഇതിനിടെ, ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലും ചെറിയ തോതിൽ ഭൂകമ്പം രേഖപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 3.27നും 4.39നുമാണ് രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.0, 3.3 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്, ഹിമാലയ മേഖലയും അയൽപ്രദേശങ്ങളും ഭൂകമ്പ സാധ്യതകൾക്ക് ഏറ്റവും അപകടഭൂമിയാണെന്ന്. സുരക്ഷാ സംവിധാനങ്ങളും രക്ഷാപ്രവർത്തന സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അടിയന്തര ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
English Summary:
A powerful 6.0 magnitude earthquake near Afghanistan-Pakistan border kills at least 250 and injures over 1000. Tremors felt in Pakistan and North India, including Delhi. Taliban appeals for international aid.