കൊച്ചി: തിരുവിതാംകൂർ ഭാഗത്തെ മയക്കുമരുന്നു മാഫിയയുടെ തലതൊട്ടപ്പൻ ഒരു മന്ത്രിയാണെന്ന അഡ്വ. എ ജയശങ്കറിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൊടുങ്കാറ്റായി മാറുന്നു.
തിരുവനന്തപുരം മുതൽ കോട്ടയംവരെയുള്ള സിപിഎം മന്ത്രിമാരിൽ ആരെയാണ് ജയശങ്കർ ലക്ഷ്യംവെക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. സിനിമാ കഥകളിൽ മാത്രം മലയാളിക്ക് പരിചയമുള്ള മന്ത്രി – മാഫിയാ ബന്ധം യാഥാർത്ഥ്യമാകുകയാണോ എന്ന ചോദ്യമാണ് സൈബറിടങ്ങളിൽ ഉയരുന്നത്.
ഒരു യൂട്യൂബ് ചാനലിൽ തന്റെ രാഷ്‌ട്രീയ വിശകലന പരിപാടിയിൽ സംസാരിക്കവെയാണ് സംസ്ഥാന ഭരണകൂടത്തിനും അതിന് നേതൃത്വം നൽകുന്ന സിപിഎമ്മിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി അഡ്വ. എ ജയശങ്കർ രംഗത്ത് വന്നത്.
സിപിഎമ്മിനും പൊലീസിനും എതിരെ അതി രൂക്ഷ വിമർശനമാണ് ജയശങ്കർ ഉയർത്തിയത്. ഇക്കൂട്ടത്തിലാണ് തിരുവിതാംകൂർ ഭാഗത്തെ മയക്കുമരുന്നു മാഫിയയുടെ തലതൊട്ടപ്പൻ ഒരു മന്ത്രിയാണെന്ന സൂചനയും ജയശങ്കർ നൽകുന്നത്.
“ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ശരിയാണെങ്കിൽ ഈ തിരുവിതാംകൂർ ഭാഗത്തെ മയക്കുമരുന്നുകാരുടെ മുഴുവനും തലതൊട്ടപ്പൻ അഥവാ ഗോഡ് ഫാദർ എന്ന് പറയുന്നത് നമ്മുടെ സംസ്ഥാന മന്ത്രിസഭയിലെ ഒരു മാന്യ അംഗമാണ്.
ഇതുകൊണ്ട് ഒരിക്കലും പോലീസുകാർക്ക് സത്യസന്ധമായി പ്രവർത്തിക്കാൻ പറ്റുകയില്ല എക്സൈസുകാർക്ക് സത്യസന്ധമായി പ്രവർത്തിക്കാൻ പറ്റുകയില്ല” ഇങ്ങനെയായിരുന്നു മന്ത്രിയും ലഹരി മാഫിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജയശങ്കർ പറഞ്ഞത്.
അടുത്തിടെ ഇറങ്ങിയ ലൂസിഫർ സിനിമയിലാണ് ലഹരി മാഫിയയും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്നത്. ഭരണകക്ഷിക്ക് ഫണ്ട് നൽകാൻ തയ്യാറുള്ള ഗോവ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ ഈ സിനിമയിൽ വരച്ചുകാട്ടുന്നുണ്ട്.
ഭരണസ്വാധീനം ഉപയോഗിച്ച് കേരളത്തിൽ മയക്കുമരുന്ന് വിതരണത്തിന് കളമൊരുക്കി കൊടുത്താൽ പാർട്ടി ഫണ്ടിലേക്ക് എത്തുക കോടികളാണ്. ഇതിനെല്ലാം ചരടുവലിക്കുന്നത് പാർട്ടിയിലെ വർമ്മയെന്ന ഉന്നത നേതാവാണെന്നും ലൂസിഫർ സിനിമയിൽ കാണിക്കുന്നുണ്ട്.
ഈ സിനിമ കഥപോലെയാണ് ഇപ്പോൾ അഡ്വ. ജയശങ്കറിന്റെ വെളിപ്പെടുത്തൽ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലും സൈബറിടങ്ങളിലും ഉയരുന്ന ചർച്ചകൾ.
ജയശങ്കറിന്റെ വിവാദ പരാമർശം സർക്കാരിനെതിരായ ആയുധമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരന്തരം ആരോപണം ഉയർത്തുന്ന ജയശങ്കർ അടിസ്ഥാനമില്ലാതെ ഇത്തരം ഒരു പ്രസ്താവന നടത്തില്ലെന്നാണ് കോൺഗ്രസ്, ബിജെപി നേതൃത്വങ്ങൾ വിലയിരുത്തുന്നു. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളെ കൂടി ഇടപെടുത്താനും ശ്രമിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചന നൽകി.
അഡ്വ.എ ജയശങ്കർ പറഞ്ഞത് ഇങ്ങനെ..
“ബാറുകാരെ കൈവിട്ട് സഹായിക്കുന്ന കാര്യത്തിൽ ഈ സർക്കാരിനെപ്പോലെ ഇത്ര ഉദാരമനസ്ഥിതി കാണിച്ച ഒരു സർക്കാർ കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല.
അതുകൂടാതെ ഈ ലഹരിയുടെ ഉപയോഗവും അതിന്റെ വിതരണവും വിപണനവും ഒക്കെ ഇത്ര കാര്യക്ഷമമായി നടത്തിയ വേറൊരു സർക്കാരും ഇല്ല.
കഞ്ചാവ് വേണോ കിട്ടും ഹെറോയിൻ വേണോ അതും കിട്ടും, എൽ എസ് ഡി വേണോ കിട്ടും, എംഡിഎംഐ ആണെങ്കിൽ ഏത് മുറുക്കാൻ കടയിലും കിട്ടും എന്ന അവസ്ഥയിലെത്തിയിട്ടുണ്ട്.”, അഡ്വക്കറ്റ് ജയശങ്കർ ആരോപിച്ചു.
“എല്ലാ സ്കൂളുകളുടെയും 101 മീറ്ററിന് പുറത്ത് ഒരു സ്റ്റാമ്പ് വിൽക്കുന്ന ആളുകളെ നിങ്ങൾ കാണും. ഈ സ്റ്റാമ്പ് എന്നത് സ്കൂൾ കുട്ടികൾ വാങ്ങിച്ച് നാക്കിന്റെ അടിയിൽ വെക്കുന്ന ഒരു ലഹരി വസ്തുവാണ്.
ഇത് പോലീസുകാര് വിചാരിച്ചാൽ സ്ഥലത്തെ പോലീസ് സബ് ഇൻസ്പെക്ടർ വിചാരിച്ചാൽ 24 മണിക്കൂറും കൊണ്ട് നിർത്താവുന്ന ഒരു കാര്യമാണ്. പക്ഷേ ഒരു സബ് ഇൻസ്പെക്ടറും അതിന് തുനിയുകയില്ല കാരണം തുനിഞ്ഞാൽ പിന്നത്തെ മാസം അവൻ ശമ്പളം വാങ്ങിക്കുന്നത് കാസർകോട്ട് നിന്നായിരിക്കും”.
“വലിയ മാഫിയ ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥന്മാരുണ്ട്, രാഷ്‌ട്രീയ നേതാക്കന്മാരുണ്ട്, മറ്റു പൊതുകാര്യ പ്രസക്തന്മാരായ ആളുകൾ ഉൾപ്പെടുന്ന ഒരു വലിയ ദുഷിതവലയം ഇതിനകത്ത് ഉണ്ട് അവരാണ് ഈ സാധനം ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. അതിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ചില സമുന്നത നേതാക്കന്മാർക്കും പങ്കുണ്ട്”.
“ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ശരിയാണെങ്കിൽ ഈ തിരുവിതാംകൂർ ഭാഗത്തെ മയക്കുമരുന്നുകാരുടെ മുഴുവനും തലതൊട്ടപ്പൻ അഥവാ ഗോഡ് ഫാദർ എന്ന് പറയുന്നത് നമ്മുടെ സംസ്ഥാന മന്ത്രിസഭയിലെ ഒരു മാന്യ അംഗമാണ്.
ഇതുകൊണ്ട് ഒരിക്കലും പോലീസുകാർക്ക് സത്യസന്ധമായി പ്രവർത്തിക്കാൻ പറ്റുകയില്ല എക്സൈസുകാർക്ക് സത്യസന്ധമായി പ്രവർത്തിക്കാൻ പറ്റുകയില്ല”.
സിനിമ കഥയെ വെല്ലുന്ന ആരോപണങ്ങളാണ് അഡ്വ. എ ജയശങ്കർ ഉയർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ കേരള രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.









