ചോദ്യംചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികത കാണുന്നില്ല…അടൂർ പ്രകാശ് മൊഴി നൽകി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നിൽ പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് മൊഴി നൽകി.
ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, തനിക്കറിയാവുന്ന എല്ലാ കാര്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയതായി അറിയിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചോദിച്ചതായും, അതുമായി ബന്ധപ്പെട്ട തനിക്കറിയാവുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയതായും അടൂർ പ്രകാശ് പറഞ്ഞു.
തന്റെ മൊഴിയിൽ അവ്യക്തതയുണ്ടോ എന്നത് വിലയിരുത്തേണ്ടത് എസ്‌ഐടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദ്യങ്ങളൊന്നും ഉണ്ടായില്ലെന്നും, ചോദ്യംചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികത കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെയാണ് അടൂർ പ്രകാശിനെ എസ്‌ഐടി വിളിച്ചുവരുത്തിയത്.
ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും, ഡൽഹിയിൽ സോണിയ ഗാന്ധിയെ സന്ദർശിച്ച സംഭവവും ഉൾപ്പെടെ വിവിധ വിഷയങ്ങൾ അന്വേഷണ സംഘം പരിശോധിച്ചതായാണ് സൂചന.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ശബരിമല സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് അടൂർ പ്രകാശ് നേരത്തേ തന്നെ നിഷേധിച്ചിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നെങ്കിലും, അതിന് രാഷ്ട്രീയമോ സാമ്പത്തികമോ ആയ അർഥങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ താനും ഒപ്പമുണ്ടായിരുന്നുവെന്ന് അടൂർ പ്രകാശ് സമ്മതിച്ചിരുന്നു.
എന്നാൽ, തന്റെ മണ്ഡലത്തിലെ വോട്ടറായ പോറ്റി സോണിയ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെ കൂടെ കൊണ്ടുപോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഇതിന് മുൻപ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴികളും എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടൂർ പ്രകാശിനെയും അന്വേഷണ സംഘം ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.
English Summary
Pathanamthitta MP and UDF convener Adoor Prakash appeared before the Special Investigation Team (SIT) in connection with the Sabarimala gold robbery case. He stated that he answered all questions to the best of his knowledge and clarified that queries were mainly related to Unnikrishnan Potti. Adoor Prakash denied any financial involvement and said it was up to the SIT to assess the clarity of his statements. The questioning lasted for about three hours and also covered his visit to Sonia Gandhi along with Potti. He reiterated that he has no connection with the gold robbery case.
adoor-prakash-sabarimala-gold-robbery-sit-questioning
Adoor Prakash, Sabarimala gold robbery, SIT inquiry, UDF, Unnikrishnan Potti, Kerala politics, Sonia Gandhi visit, gold smuggling case









