ശബരിമല : ശബരിമല സന്നിധാനത്തെ പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ കടുത്ത നടപടികൾ വേണ്ടെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന് നിർദേശം നൽകിയത്.
ഫോട്ടോഷൂട്ട് നടത്തിയ 25 പോലീസുകാർ ശിക്ഷാ നടപടിയുടെ ഭാഗമായി കെ.പി.എ നാല് ബറ്റാലിയനിൽ നാലു ദിവസത്തെ പ്രത്യേക പരിശീലനം നൽകും. അതോടൊപ്പം ശബരിമലയും പരിസരവും വൃത്തിയാക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഡി.ജി.പി ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
കഴിഞ്ഞ തിങ്കളാഴ്ച പടി ഡ്യൂട്ടി ഒഴിഞ്ഞ പോലീസുകാരാണ് ഫോട്ടോഷൂട്ട് വിവാദത്തിൽ പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് നടയടച്ച ശേഷം ഒന്നരയോടെ പതിനെട്ടാം പടിയിൽ നിന്ന് നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദമായത്. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ആചാരലംഘനമാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയും , ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്ത് എത്തിയിരുന്നു.
അതോടൊപ്പം പന്തളം കൊട്ടാരവും, തന്ത്രി രാജീവരര് കണ്ഠരരും ഫോട്ടോഷൂട്ടിനെതിരെ പരാമർശം നടത്തിയിരുന്നു. അതേസമയം പോലീസുകാർക്കെതിരെയുള്ള നടപടിയിൽ പോലീസ് അസോസിയേഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.