കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറികാർഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ടിന് ആധാരമായ സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് നൽകണമെന്ന് നിർദേശം നൽകി ഹൈക്കോടതി. എറണാകുളം സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. അതിജീവിതയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ ആവശ്യം നിരസിക്കാൻ കാരണങ്ങളില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കെ ബാബു മറ്റ് ആവശ്യങ്ങളിൽ മെയ് 30ന് വാദം കേൾക്കുമെന്ന് അറിയിച്ചു. ഇതിനിടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. വസ്തുതാ അന്വേഷണ റിപ്പോർട്ട് രഹസ്യ റിപ്പോർട്ടല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ജഡ്ജി ഹണി എം വർഗീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വർഗീസ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും വിമർശനം ഉന്നയിച്ചിട്ടുണ്ട്.
Read Also: മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കായി വിതരണം ചെയ്യാൻ എത്തിച്ച അരി കരിഞ്ചന്തയിൽ നിന്ന് പിടികൂടി