‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി നടൻ ജോജു ജോർജ് രംഗത്ത്.
സിനിമയ്‌ക്കോ കഥാപാത്രത്തിനോ എതിരല്ല, ഫെസ്റ്റിവലിനു വേണ്ടി നിർമിച്ച സിനിമയാണ് ഇതെന്നു പറഞ്ഞതുകൊണ്ടാണ് ചിത്രത്തിൽ അഭിനയിക്കാൻ തന്നെ തീരുമാനിച്ചതെന്നും ജോജു പറഞ്ഞു.
ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാർഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു പറഞ്ഞു.
‘‘വയനാട്ടിൽ കടുവ ഇറങ്ങി, എന്ന വാർത്ത വരുമ്പോൾ ട്രോളിൽ വരുന്നത് എന്റെ തെറിയാണ്. ആന ഇറങ്ങിയ ഫോട്ടോ വച്ച് വാർത്ത വരുമ്പോഴും ‘ചുരുളി’യിലെ ആ ഡയലോഗ് ആണ് പലരും ട്രോൾ ചെയ്യാനായി ഉപയോഗിക്കുന്നത് “.
അതിങ്ങനെ വന്നു കൊണ്ടിരിക്കും. പക്ഷേ അതെന്നെ ശരിക്കും ബാധിക്കുന്നുണ്ട്. പക്ഷെ ഞാനിത് കാണുന്നത് വേറെ കാഴ്ചപ്പാടിലാണ്. എന്റെ കുടുംബത്തെ വരെ ബാധിച്ചു, എന്റെ മകൾ വരെ ഇക്കാര്യം സംസാരിച്ചപ്പോൾ അതെന്നെ ട്രിഗർ ചെയ്തു.
അതിനു പിന്നാലെയാണ് ആ അഭിമുഖത്തിൽ ഇതൊക്കെ തുറന്നു പറയേണ്ടി വന്നത്. അതങ്ങ് പറഞ്ഞുപോയി, അല്ലെങ്കിൽ തന്നെ ഈ സാമ്പത്തിക കാര്യം എല്ലാവരോടും ഞാൻ ചോദിച്ചിട്ടുള്ളതാണ്.
അതും ഈ സിനിമ ഒടിടിയിൽ വിറ്റ് ഭീകരമായ ലാഭം വന്നതിനുശേഷം മാത്രം. അതിനു മുമ്പ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല.
“എന്റെ പറച്ചിൽ എനിക്കു തന്നെ പണിയാകാറുണ്ട്. കമൽഹാസൻ സർ പോലും എന്നെ പ്രശംസിച്ചു സംസാരിച്ചപ്പോൾ അതിനു വലിയ വാർത്താ പ്രാധാന്യം ഉണ്ടായി.
ഇതു വലിയ വാർത്തയായപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത്, ഇതിനുശേഷം ഒരു താഴ്ച ഉണ്ടല്ലോ എന്നാണ്. ഈ അഭിമുഖത്തിനുശേഷം എന്നെ ആരും പ്രശംസിക്കുന്നില്ലെന്നു പറഞ്ഞ കാര്യവും ട്രോൾ ആയി വന്നു “.
“എന്നെ ആരും പ്രശംസിച്ചതുകൊണ്ടോ, പറഞ്ഞതുകൊണ്ടോ അല്ല ഞാനിതുവരെ എത്തിയത്. ഇവിടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായ ‘ആട്ടം’ സംവിധാനം ചെയ്ത സംവിധായകനെ എത്രപേർ ആഘോഷിച്ചു.
അതിൽ നായികയായ കുട്ടിയെ എത്രപേർ ആഘോഷിച്ചു. കിഷ്കിന്ധാ കാണ്ഡം സംവിധായകൻ, നായാട്ടിന്റെ സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിനെ എത്രമാത്രം ആഘോഷിച്ചു. ഇങ്ങനെയുള്ള കുറേ ആളുകൾ ഉണ്ട്.
എല്ലാവരെയും അങ്ങോട്ടും ഇങ്ങോട്ടും പ്രശംസിക്കുന്ന കൾച്ചർ വേണമെന്നാണ് ഞാൻ അതിലൂടെ ഉദ്ദേശിച്ചത്. പക്ഷേ അതു വന്നപ്പോൾ എന്നെക്കുറിച്ച് മാത്രമായി.
എനിക്കൊരു പ്രോത്സാഹനവും ലഭിച്ചിട്ടില്ലെന്നത് സത്യമാണ്. പക്ഷേ ഇവിടെ കാര്യങ്ങൾ ആകെ ചളമായി. അത് ആകെ തെറ്റിദ്ധരിക്കപ്പെട്ടു.
എനിക്കു നന്നായി തെറി പറയാൻ അറിയാം, ഇവിടെ ഇരിക്കുന്നവർക്കും അതു പറയാൻ അറിയാം. അവരിപ്പോൾ പുറത്തുവിട്ടത് എനിക്കു തന്ന തുക മാത്രമാണ്.
ആ തുണ്ട് പേപ്പർ അല്ലാതെ എനിക്കു തന്ന എഗ്രിമെന്റ് ആണ് അവർ പുറത്തുവിടേണ്ടത്. ഞാൻ ലിജോയുടെ ശത്രുവോ, ഇക്കാര്യത്തിൽ വാദിച്ചു ജയിക്കാനോ വന്ന ആളല്ല.
എന്റെ നിലനിൽപ്പിനുവേണ്ടി വന്നു പറയേണ്ട ഗതികേട് ആണ്. ലക്ഷങ്ങളുടെ കണക്കുകളോ കോടികളുടെ കണക്കോ അല്ല, പക്ഷേ അത് പൊതു സമൂഹത്തിൽ വലിയ ചർച്ച ഉണ്ടാക്കും. 5 ലക്ഷം രൂപ എനിക്കു ലഭിച്ച തുകയാണ്. അതാണോ എന്റെ പ്രതിഫലം.
‘ജോസഫും’ ‘പൊറിഞ്ചുവും’ വന്നതിനുശേഷം വന്ന സിനിമയാണ് ‘ചുരുളി’. അങ്ങനെയൊരു സമയത്ത് എന്റെ പ്രതിഫലം എങ്ങനെയായിരിക്കുമെന്ന് ഞാൻ പറയേണ്ട കാര്യമില്ല.
ഇതാണ് എന്റെ പ്രതിഫലമെന്ന് എഴുതി ഒപ്പിട്ടു കൊടുത്ത ശേഷം ഇങ്ങനെയൊരു ആരോപണവുമായി വന്നാൽ അത് ചെറ്റത്തരമാണ്. ഇതിനൊരു എഗ്രിമെന്റ് ഉണ്ട്. പൈസ അല്ല എന്റെ വിഷയം.
ഈ സിനിമ എന്റെ വ്യക്തിജീവിതത്തിൽ ഉണ്ടാക്കിയ ഡാമേജ് ചില്ലറയല്ല. പ്രതിഫലത്തിന്റെ പേരിലുള്ള പ്രശ്നമായി ഇതു മാറരുത്.
അതൊരു ഫെസ്റ്റിവൽ സിനിമയാണെന്നു പറഞ്ഞതുകൊണ്ടാണ് സിനിമയിൽ തെറി പറഞ്ഞ് അഭിനയിക്കാൻ തീരുമാനിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് എന്റെ മകളൊരു കാര്യം ചോദിച്ചതുകൊണ്ട് മാത്രമാണ് ഈ വിഷയം ഞാൻ ആ അഭിമുഖത്തിൽ പറയുന്നത്. ഇതൊക്കെ കഴിഞ്ഞ കാര്യമാണ്, വിട്ടതുമാണ്.
ഇതിനു വേറൊരു പതിപ്പ് ഉണ്ട്. ഐഎഫ്എഫ്കെയില്‍ പ്രദർശിപ്പിച്ചത് തെറി ഇല്ലാത്ത പതിപ്പാണ്. ഈ വിഷയത്തിൽ ആരും ഒരു മറുപടി പറഞ്ഞില്ല. കേസു വന്നപ്പോൾ പോലും ലിജോ എന്നെ വിളിച്ചില്ല.
തെറി ഇല്ലാത്തൊരു പതിപ്പ് ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ആ പതിപ്പ് മറ്റെവിടെയും കണ്ടില്ല. പിന്നീട് ഈ സിനിമ ഒടിടിയിൽ വലിയ ലാഭത്തിനു വിൽക്കുന്നു.
അപ്പോഴാണ് എന്റെ കാര്യം ഇവരോടു ചോദിക്കുന്നത്. എനിക്കുണ്ടായ വിഷമം ഇതുവരെ ആരും ചോദിച്ചിട്ടില്ല.
ഇതൊരു ഫെസ്റ്റിവൽ സിനിമ അല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാനിത് ചെയ്യില്ലായിരുന്നു. ചില കാര്യങ്ങളിൽ എനിക്ക് നിബന്ധനയുണ്ട്. അത്തരം വേഷങ്ങൾ വേണ്ടെന്നു വച്ചിട്ടുമുണ്ട്.
കുറച്ച് ദിവസങ്ങൾക്കുമുൻപ് എന്റെ മക്കൾ പുതിയ സ്കൂളിലേക്ക് മാറി. എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ചുരുളിയിൽ ഞാൻ പറഞ്ഞ തെറിയാണ്.
അതുകൊണ്ടാണ് ഇത്രയും കാലങ്ങൾക്കുശേഷം ഞാനീ കാര്യം പറഞ്ഞത്. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ എന്നോട് പറഞ്ഞു.
ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമയിൽ അഭിനയിക്കില്ലായിരുന്നു.
തങ്കൻ ചേട്ടനെന്നത് ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് വന്ന് അഭിനയിച്ചോളാം എന്ന് പറഞ്ഞുകൊണ്ടുള്ള എഗ്രിമെന്റ് ഉണ്ടാവുമല്ലോ അവരുടെ കയ്യിൽ.
ഈ തുണ്ടുകടലാസിനൊപ്പം ആ കരാറുംകൂടി പുറത്തുവിടണം. എന്നെ ആരും പ്രശംസിക്കുന്നില്ലെന്ന് കുറച്ചുനാളായി ഒരു ട്രോൾ കറങ്ങിനടക്കുന്നുണ്ട്. പരസ്പരം അഭിനന്ദിക്കുന്ന തൊഴിലിടത്തേക്കുറിച്ചാണ് ഞാൻ സംസാരിച്ചിട്ടുള്ളത്.
ജൂനിയർ ആർട്ടിസ്റ്റായി നടക്കുമ്പോൾ ഒരു മോട്ടിവേഷൻ ക്ലാസിനും പോയിട്ടില്ല. പരാതി പറയാൻപോലും എനിക്കൊരാളുണ്ടായിരുന്നില്ല. സർവൈവൽ പോലെയാണ് ജീവിതം കൊണ്ടുപോയിട്ടുള്ളത്.’’–ജോജു പറഞ്ഞു.
English Summary :
Actor Joju George, responding to the ongoing Churuli controversy, stated that a mere payment receipt is not enough—the entire agreement should be made public to clarify the terms. He also revealed the reason behind acting in the film, explaining that he accepted the role out of deep respect and trust in director Lijo Jose Pellissery, despite the character being small.