തിരുവനന്തപുരം: സാധാരണക്കാർക്ക് വേണ്ടി താങ്ങാവുന്ന നിരക്കിലുള്ള ട്രെയിൻ യാത്രയ്ക്ക് 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലും വരുന്നു. എല്ലാ പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുകളുള്ള എ.സി ട്രെയിനാണ് ഇത്. 100-130 കിലോമീറ്റർ വേഗത്തിൽ കുതിച്ചു പായും. എന്നാൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല. അതത് സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാവുന്ന രീതിയിലാകും സർവീസ്. ഒരു കോച്ചിൽ 100 പേർക്ക് ഇരുന്നും 200 പേർക്ക് നിന്നും യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത.
ജൂലായിൽ പരീക്ഷണ ഓട്ടം തുടങ്ങാനാണ് തീരുമാനം. മാസങ്ങൾക്കകം സർവീസും തുടങ്ങും. കുറഞ്ഞ നിരക്കുൾപ്പെടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ ഫാസ്റ്റിന്റെ നിരക്കാവാനാണ് സാദ്ധ്യത. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സർവ്വീസ്. തിരുവനന്തപുരം – എറണാകുളം, കോഴിക്കോട്- പാലക്കാട്, കോട്ടയം – പാലക്കാട്, എറണാകുളം- കോയമ്പത്തൂർ, മധുര- ഗുരുവായൂർ, കൊല്ലം- തിരുനെൽവേലി, കൊല്ലം – തൃശ്ശൂർ, കോഴിക്കോട്- മംഗലാപുരം, നിലമ്പൂർ – മേട്ടുപ്പാളയം എന്നിവയാണ് മറ്റു സർവീസുകൾ.
ഇപ്പോഴുള്ള രണ്ട് വന്ദേഭാരത് സർവ്വീസുകളും വമ്പൻ ലാഭത്തിലാണ് ഓടുന്നത്. വന്ദേമെട്രോ സർവീസ് തുടങ്ങുമ്പോൾ കേരളത്തെ ആദ്യ ലിസ്റ്റിലുൾപ്പെടുത്താൻ കാരണവുമിതാണ്. 10 കോടി രൂപയാണ് ഒരു കോച്ചിന് നിർമ്മാണച്ചെലവ്. കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലുമായി 400 ട്രെയിനുകളാണ് ഈ വർഷം പുറത്തിറക്കുക. പരമാവധി 250 കിലോമീറ്റർ ദൂരം കണക്കാക്കിയാണ് സർവ്വീസ്.