തിരുവനന്തപുരം: 50 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുവേളിയില്‍ നിന്ന് കൊല്ലം, ചെങ്കോട്ട വഴി ചെന്നൈയിലേക്ക് എസി സ്പെഷ്യൽ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ബ്രോഡ്‌ഗേജായശേഷം ആദ്യമായാണ് ഈ പാതയിലൂടെ തിരുവനന്തപുരത്തുനിന്നു ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ തീരുമാനിക്കുന്നത്. മീറ്റര്‍ഗേജ് കാലത്ത് ചെങ്കോട്ട വഴി തിരുവനന്തപുരം ചെന്നൈ സര്‍വീസുണ്ടായിരുന്നു. ഇതിനു പുറമെ ചെന്നൈയില്‍ നിന്ന് പുതിയ ഒരു രാത്രി വണ്ടി കൂടിയാണു തെക്കന്‍ കേരളത്തിനു ലഭിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
താംബരത്തുനിന്നുള്ള സര്‍വീസ് 16 മുതലും കൊച്ചുവേളിയില്‍ നിന്നുള്ളതു 17നും ആരംഭിക്കും. ഇരുദിശയിലും 14 ട്രിപ്പുകളാണ് ഉണ്ടാകുക. ജൂണ്‍ വരെയാണു സ്‌പെഷല്‍ സര്‍വീസ് എങ്കിലും യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കില്‍ സര്‍വീസ് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. 14 തേഡ് എസി ഇക്കോണമി കോച്ചുകളാണു ട്രെയിനിലുണ്ടാക്കുക. ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. 1335 രൂപയാണ് കൊച്ചുവേളി- ചെന്നൈ ടിക്കറ്റ് നിരക്ക്.
താംബരം കൊച്ചുവേളി എസി സ്‌പെഷല്‍ (06035)ട്രെയിന്‍ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 1.40നാണ് കൊച്ചുവേളിയിലെത്തുന്നത്. തിരിച്ച് ട്രെയിന്‍ (06036) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടും. പിറ്റേന്ന് രാവിലെ 7.35നാണ് ഈ ട്രെയിന്‍ താംബരത്ത് എത്തിച്ചേരും.
സ്റ്റോപ്പുകള്‍: ചെങ്കല്‍പേട്ട്, മേല്‍മറുവത്തൂര്‍, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദനഗര്‍, ശിവകാശി, ശ്രീവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, പാമ്പാകോവില്‍ ഷാന്‍ഡി, കടയനല്ലൂര്‍, തെങ്കാശി, തെന്‍മല, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം. വിഴുപുരത്ത് സ്റ്റോപ്പുള്ളതിനാല്‍ പോണ്ടിച്ചേരി ഭാഗത്തേക്കു പോകുന്നവര്‍ക്കും സര്‍വീസ് ഗുണകരമാകും.
Read Also: ഇറച്ചിവില ഇനിയും ഉയരും; കിട്ടാക്കനിയായി നാടൻ പോത്ത്